CMDRF

അൽ ഹിന്ദ് എയറിന് ഡിജിസിഎയുടെ അനുമതി; സർവീസ് ഉടൻ

അൽ ഹിന്ദ് എയറിന് ഡിജിസിഎയുടെ അനുമതി; സർവീസ് ഉടൻ
അൽ ഹിന്ദ് എയറിന് ഡിജിസിഎയുടെ അനുമതി; സർവീസ് ഉടൻ

കൊച്ചി: കേരളത്തിന് വിമാനക്കമ്പനി എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ അൽ ഹിന്ദ് എയറിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പ്രവർത്തനാനുമതി. ഇരുപതിനായിരം കോടിയിൽ പരം വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130ൽ കൂടുതൽ ഓഫീസുകളും നിരവധി എയർലൈനുകളുടെ ജനറൽ സെയിൽസ് ഏജന്റ് കൂടിയാണ് അൽഹിന്ദ് ഗ്രൂപ്പ്.

200-500 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെ, ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളാണ് അൽ ഹിന്ദ് നടത്തുക. ഇതിനായി എടിആർ വിമാനങ്ങൾ ഉപയോഗിക്കും. തുടക്കത്തിൽ കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സർവീസുകളാണ് ലക്ഷ്യമിടുന്നത്. പിന്നീട് ഘട്ടംഘട്ടമായി അഖിലേന്ത്യാ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും സർവീസുകൾ വ്യാപിപ്പിക്കും. രാജ്യാന്തര സർവീസുകൾക്ക് എയർ ബസിന്റെ എ320 വിമാനങ്ങൾ പ്രയോജനപ്പെടുത്താനാണ് അൽ ഹിന്ദ് ഉദ്ദേശിക്കുന്നത്. ഇതിനായി രണ്ടുവർഷത്തിനകം 20ലേക്ക് വിമാനങ്ങളുടെ എണ്ണമുയർത്തും. എയർബസ്, ബോയിങ് എന്നിവയുമായി നാരോ-ബോഡി വിമാനങ്ങൾക്കായി അവ് ഹിന്ദ് ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചനകൾ. 100-240 സീറ്റുകളുള്ള വിമാനങ്ങളായിരിക്കും ഇവ.

മൂന്ന് എടിആർ 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര പ്രാദേശിക കമ്യൂട്ടർ എയർലൈനായി ആരംഭിക്കുന്ന അൽഹിന്ദ് എയർ, ഇന്ത്യൻ വ്യോമയാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകും. എയർ ടിക്കറ്റിങ്, ഹോളിഡേയ്‌സ്, ഹജ്ജ്-ഉംറ, മണി എക്‌സ്‌ചേഞ്ച് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകുന്ന അൽഹിന്ദ്, എയർലൈൻ രംഗത്തും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കി മികച്ച സർവീസ് നൽകുകയാണ് ലക്ഷ്യമിടുന്നത്. കൊച്ചിക്ക് പുറമെ ഡൽഹിയിലും റീജിയണൽ ഓഫീസ് പ്രവർത്തനം ആരംഭിച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സാന്നിധ്യമുറപ്പിക്കാനാണ് അൽഹിന്ദ് എയർ പദ്ധതി.

പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരള വിമാനകകമ്പനിക്ക് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കാണ് അൽ ഹിന്ദ് ഗ്രൂപ്പും വിമാനക്കമ്പനിക്ക് തുടക്കമിടാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്. അടുത്തവർഷം ആദ്യപാദത്തിൽ രണ്ട് വിമാനങ്ങളുമായി ആഭ്യന്തര സർവീസാണ് എയർ കേരള തുടക്കത്തിൽ നടത്തുക. 20 വിമാനങ്ങൾ സ്വന്തമാക്കിയശേഷം ഗൾഫിലേക്ക് ഉൾപ്പെടെ സർവീസ് ആരംഭിക്കും.

Top