CMDRF

ധന്യയുടെ തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ ഗോള്‍ഡ് പ്ലാറ്റ്ഫോം വഴി

ധന്യയുടെ തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ ഗോള്‍ഡ് പ്ലാറ്റ്ഫോം വഴി
ധന്യയുടെ തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ ഗോള്‍ഡ് പ്ലാറ്റ്ഫോം വഴി

തൃശ്ശൂര്‍: മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അസിസ്റ്റന്റ് മാനേജര്‍ ധന്യയുടെ തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ ഗോള്‍ഡ് പ്ലാറ്റ്ഫോം വഴി എന്ന് പൊലീസ്. ഒരു തവണ ബാങ്കിലെത്തുന്ന ഉപഭോക്താവിന് പിന്നീടുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുകയും ഇതു മറയാക്കി തട്ടിപ്പ് നടത്തുകയുമായിരുന്നു ധന്യയെന്ന് പൊലീസ് പറയുന്നു.

ആറ് ലക്ഷം രൂപയുടെ സ്വര്‍ണം ഈടുവെക്കുന്ന ഉപഭോക്താവിന് അഞ്ചുലക്ഷം രൂപ വരെ ലോണ്‍ അനുവദിച്ചിരുന്നു. സംശയം തോന്നാതിരിക്കാന്‍ ധന്യയും ആറ് ലക്ഷത്തിന്റെ സ്വര്‍ണം ഈടുവെക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം ധന്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ കീഴടങ്ങിയ ധന്യയെ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്.

ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ട് ഉപയോഗിച്ച് പണം കുഴല്‍പ്പണ ഇടപാടിന് കൈമാറിയെന്ന വിവരവും പൊലീസ് പരിശോധിക്കുകയാണ്. മണപ്പുറം കോപ്‌ടെക്കില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജീവനക്കാരിയായ ധന്യ മോഹന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഇരുപത് കോടി രൂപ തട്ടിയെടുത്തത്. തട്ടിയെടുത്ത തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ഈ കാലയളവില്‍ ധന്യ നടത്തിയ മുഴുവന്‍ ഇടപാടുകളും പരിശോധിക്കും.
ധന്യയുടെ പേരില്‍ മാത്രം അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ നിലവിലുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും.ആഢംബരത്തിനും ധൂര്‍ത്തിനുമായാണ് ധന്യ പണം ഉപയോഗിച്ചിരുന്നത്. ആറ് ആഢംബര കാറുകളാണ് ധന്യയുടെ പേരിലുള്ളത്. ധന്യ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Top