മനു തോമസിനെതിരായ പി.ജയരാജന്റെ ഫെയ്സ്ബുക് കുറിപ്പില്‍ സിപിഎമ്മില്‍ അതൃപ്തി

മനു തോമസിനെതിരായ പി.ജയരാജന്റെ ഫെയ്സ്ബുക് കുറിപ്പില്‍ സിപിഎമ്മില്‍ അതൃപ്തി

കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരായ പി ജയരാജന്റെ ഫെയ്സ്ബുക് കുറിപ്പില്‍ സിപിഎമ്മില്‍ അതൃപ്തി. അനവസരത്തിലെ പോസ്റ്റ് വിഷയം വഷളാക്കിയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ഔദ്യോഗികമായി വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പി.ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത് അനുചിതമായെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ക്വട്ടേഷന്‍ സംഘങ്ങളും പാര്‍ട്ടി നേതാക്കളും തമ്മില്‍ ബന്ധമെന്ന ആരോപണം വീണ്ടും ചര്‍ച്ചയാക്കുന്നതാണ് സിപിഎം മനു തോമസിനെതിരെ സ്വീകരിച്ച നടപടി. പിന്നാലെ ഫേസ്ബുക്കില്‍ പി ജയരാജനും മനു തോമസും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാല്‍ പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്. ജില്ലാ കമ്മിറ്റി അംഗം ആയതിനു പിന്നാലെ വ്യാപാര സംരഭങ്ങളില്‍ നിന്ന് ഒഴിവാകണമെന്ന നിര്‍ദേശം മനു പാലിച്ചില്ലെന്നും ഒരു വിപ്ലവകാരിയുടെ പതനം മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത് സിപിഎം വിട്ടതുകൊണ്ടെന്നും ജയരാജന്‍ വിമര്‍ശിച്ചു.

പിന്നാലെ ജയരാജനെതിരെ രൂക്ഷ പ്രതികരണവുമായി മനു തോമസും ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. പാര്‍ട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്നും ഇപ്പോള്‍ താങ്കളുടെ അവസ്ഥ പരമ ദയനീയമാണെന്നും പറഞ്ഞ മനു തോമസ്, ക്വാറി മുതലാളിമാര്‍ക്ക് വേണ്ടി ഏരിയ സെക്രട്ടറിമാരെ സൃഷ്ടിക്കുന്ന പാടവവും പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ നോക്കിയതും മകനെയും ക്വട്ടേഷന്‍കാരേയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും ജനം അറിയട്ടെ എന്നും സംവാദത്തിന് ക്ഷണിക്കുന്നുവെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

Top