ന്യൂഡൽഹി: ഡൽഹിയിൽ ഡോക്ടറെ രോഗിയുടെ കൂടെവന്നയാൾ ആക്രമിച്ചതായി പരാതി. കർകർദൂമയിലെ ഡോക്ടർ ഹെഗ്ഡേവാർ ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കൊൽക്കത്തയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി 25 ശതമാനം സുരക്ഷ സേനയെ വർധിപ്പിക്കണം കേന്ദ്ര സർക്കാർ ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭവം.
എമർജൻസി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന ഡോക്ടർ രോഗിയെ പരിചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ശനിയാഴ്ച രാത്രി ഒരു മണിയോടെ നെറ്റിയിൽ മുറിവേറ്റ രോഗിയെ ആശുപത്രിയിൽ കൊണ്ടുവന്നു. രോഗിയെ ഡ്രസിങ് റൂമിലെത്തിച്ച് ചികിത്സ നൽകി. ആദ്യത്തെ സ്റ്റിച്ചിട്ടതിന് പിന്നാലെ പ്രതി തന്നെ തള്ളിമാറ്റുകയും അസഭ്യം പറയുകയുമായിരുന്നുവെന്ന് ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ശബ്ദം കേട്ടെത്തി മകൻ മുഖത്തടിക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
Also Read: ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി
കൊൽക്കത്ത കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധം രാജ്യത്തെ വിവിധ ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യക്ഷമമായി ബാധിച്ചിരുന്നു. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമുള്ള ആവശ്യമാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.
ഇവരുടെ ആവശ്യം നടപ്പിലാക്കുമെന്ന് സർക്കാർ സുപ്രീം കോടതിക്ക് നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രോട്ടോക്കോൾ രൂപീകരിക്കാൻ സുപ്രീം കോടതി 10 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിരുന്നു. ടാസ്‌ക് ഫോഴ്‌സ് മൂന്നാഴ്‌ചയ്‌ക്കുള്ളിൽ ഇടക്കാല റിപ്പോർട്ടും രണ്ടു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കും.
Also Read: ‘മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നു’:ഗായത്രി വര്‍ഷ
കൊൽക്കത്തയിൽ ഡ്യൂട്ടിയിലിരിക്കെ യുവ ഡോക്ടർ ബലാത്സംഗത്തിനരായിയ കൊല്ലപ്പെട്ട സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. ഓഗസ്റ്റ് ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. പി ജി വിദ്യാർത്ഥിയായ ഡോകടറുടെ മൃതദേഹം അർധനഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. നീണ്ട മണിക്കൂറുകളുടെ ജോലിക്കിടെ വിശ്രമിക്കാൻ സെമിനാർ ഹാളിൽ ത്തിയതായിരുന്നു ഡോക്ടർ. ഇതിനിടെയാണ് ആർജി കർ ആശുപത്രിയിലെ ഔട്ട് പോസ്റ്റിൽ നിയമിതനായ പ്രതി സഞ്ജയ് റോയ് ആശുപത്രിയിൽ പ്രവേശിക്കുന്നതും ഡോക്ടറെ ബലാത്സംഗം ചെയ്യുന്നതും. സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ ഓഗസ്റ്റ് പത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.