CMDRF

‘റഷ്യയെ തോല്‍പ്പിക്കുക എളുപ്പമല്ല’; പ്രസിഡന്റായാൽ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

റഷ്യ മികച്ച ഒരു ശൈത്യകാല പോരാളിയാണ്, അവര്‍ ജര്‍മ്മനിയെയും നെപ്പോളിയനെയും തോല്‍പ്പിച്ചു. റഷ്യയെ തോല്‍പ്പിക്കുക എളുപ്പമല്ല

‘റഷ്യയെ തോല്‍പ്പിക്കുക എളുപ്പമല്ല’; പ്രസിഡന്റായാൽ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്
‘റഷ്യയെ തോല്‍പ്പിക്കുക എളുപ്പമല്ല’; പ്രസിഡന്റായാൽ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

ഷ്യന്‍ സൈന്യത്തിന്റെ യുദ്ധ വൈദഗ്ധ്യത്തെ പുകഴ്ത്തി മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. യു.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ യുഎസ് നേവി സീലും സിഐഎ കോണ്‍ട്രാക്ടറുമായ ഷോണ്‍ റയാന്‍ അവതാരകനായ ”unfiltered stories of heroic events and current world issues,” എന്ന അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം.

”റഷ്യ മികച്ച ഒരു ശൈത്യകാല പോരാളിയാണ്, അവര്‍ ജര്‍മ്മനിയെയും നെപ്പോളിയനെയും തോല്‍പ്പിച്ചു. റഷ്യയെ തോല്‍പ്പിക്കുക എളുപ്പമല്ല. അവര്‍ ഒരു വലിയ സൈനിക ശക്തിയാണ്, എന്നാല്‍ യുക്രെയ്ന്‍ അങ്ങനെയല്ല”, യുക്രെയ്ന്‍ ജനതയ്ക്കുള്ള യുഎസിന്റെ സുസ്ഥിരമായ പിന്തുണയെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. 2022-ല്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം യുഎസും സഖ്യകക്ഷികളും കീവിന് 400 ബില്യണ്‍ ഡോളറിലധികം സഹായം നല്‍കിയിട്ടുണ്ട്, ഇതില്‍ 120 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൈനിക സഹായവും ഉള്‍പ്പെടുന്നുണ്ട്.

Also Read: മോദിയുടെ ‘ചരിത്ര സന്ദർശന’ത്തെ അഭിനന്ദിച്ച് യുഎസ് പ്രസിഡൻ്റ്

സൈനിക സഹായത്തിന്റെ സിംഹഭാഗവും യുഎസ് നല്‍കുന്നതിനെയും ട്രംപ് എതിര്‍ത്തു. നാറ്റോയിലെ യൂറോപ്യന്‍ അംഗങ്ങള്‍ യുക്രെയ്നു നല്‍കുന്ന സൈനിക സഹായത്തില്‍ തുല്യത പാലിക്കേണ്ടതുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇവയ്ക്കെല്ലാം പരിഹാരം കാണുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. 2021-ല്‍ ജോ ബൈഡനെ നിയമിക്കുന്നതിനുപകരം താനായിരുന്നെങ്കില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടില്ലായിരുന്നു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. 24 മണിക്കൂറിനുള്ളില്‍ താന്‍ പോരാട്ടം അവസാനിപ്പിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ യുദ്ധ തന്ത്രത്തെ ട്രംപ് പ്രശംസിക്കുന്നത് ഇതാദ്യമായല്ല. ഫെബ്രുവരിയില്‍ ഒരു ഫോക്സ് ന്യൂസ് ടൗണ്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങിലും ട്രംപ് സമാന പരാമര്‍ശങ്ങള്‍ ഉന്നയിച്ചിരുന്നു. യുക്രെയ്ന്‍ സഹായത്തിനായി യുഎസ് കോണ്‍ഗ്രസ് വിനിയോഗിച്ച 175 ബില്യണ്‍ ഡോളറിനെക്കുറിച്ചുള്ള റയാന്റെ ചോദ്യത്തിന്, യുഎസിന് 30 ട്രില്യണ്‍ ഡോളറിലധികം ദേശീയ കടമുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. താന്‍ അധികാരത്തിലിരുന്ന കാലത്ത് കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ശേഖരം പെന്റഗണ്‍ നിഷ്പ്രയാസം കാലിയാക്കിയെന്നും ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. യുക്രെയ്‌ന് സൈനിക സഹായം നല്‍കി ഒടുവില്‍ അമേരിക്കയുടെ ആയുധശേഖരം കാലിയായെന്നും ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു.

Top