സബ്മിഷന്‍ അവതരണത്തിനിടെ കോളനി പ്രയോഗത്തില്‍ മന്ത്രി: തിരുത്തി ഡെപ്യൂട്ടി സ്പീക്കര്‍

സബ്മിഷന്‍ അവതരണത്തിനിടെ കോളനി പ്രയോഗത്തില്‍ മന്ത്രി: തിരുത്തി ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ സബ്മിഷന്‍ അവതരണത്തിനിടെ കോളനി പ്രയോഗത്തില്‍ മന്ത്രി കെ രാജനെ തിരുത്തി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഉടന്‍ ഇടപെട്ട ഡെപ്യൂട്ടി സ്പീക്കര്‍ കോളനി പ്രയോഗം ഒഴിവാക്കാന്‍ ഉത്തരവിട്ടിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്തി. എന്നാല്‍ താന്‍ പദം ഒഴിവാക്കുന്നതിന് മുമ്പ് തയ്യാറാക്കിയതാണ് വായിച്ചതെന്ന് മന്ത്രി പറഞ്ഞു. പിന്നീട് മന്ത്രി തിരുത്തി നഗര്‍ എന്ന് വായിക്കുകയും ചെയ്തു. പിന്നാലെ ഉത്തരവ് ഇന്നലെ ഇറങ്ങിയതാണെന്നും ഇന്ന് പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രി സ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുമ്പായാണ് കോളനി എന്ന പ്രയോഗം ഒഴിവാക്കി ഉത്തരവിറക്കിയത്. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനാണ് തീരുമാനം. കോളനി എന്ന പദം അടിമത്തത്തിന്റേതാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ‘കോളനി എന്ന പേര് എടുത്തുകളയണം. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണ്. പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുന്നു. ആ പേര് ഇല്ലാതാക്കുകയാണ്. പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം. പക്ഷെ വ്യക്തികളുടെ പേരില്‍ വേണ്ടെന്നാണ് കരുതുന്നത്’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Top