CMDRF

ഗവേഷകരെ അമ്പരപ്പിച്ച് അലറുന്ന മുഖഭാവവുമായി ഈജിപ്ഷ്യന്‍ മമ്മി

ഗവേഷകരെ അമ്പരപ്പിച്ച് അലറുന്ന മുഖഭാവവുമായി ഈജിപ്ഷ്യന്‍ മമ്മി
ഗവേഷകരെ അമ്പരപ്പിച്ച് അലറുന്ന മുഖഭാവവുമായി ഈജിപ്ഷ്യന്‍ മമ്മി

കെയ്‌റോ: ഏകദേശം 3,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്തതായി കരുതപ്പെടുന്ന ഈ സ്ത്രീ വേദനയോടെ നിലവിളിച്ചുകൊണ്ട് മരിച്ചതായിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്. സെന്‍മുട്ട് എന്ന ശില്‍പിയുടെ ശവകുടീരത്തിന് താഴെയുള്ള ഒരു തടി ശവപ്പെട്ടിയില്‍ 1935ല്‍ കണ്ടെത്തിയ മമ്മിയാണിത്. ഈജിപ്തിലെ പെണ്‍ ഫറവോയായിരുന്ന ഹാറ്റ്‌ഷെപ്സുട്ടിന്റെ ഭരണകാലത്തെ ഒരു പ്രധാന വാസ്തുശില്‍പിയായിരുന്നു സെന്‍മുട്ട്. എന്നാല്‍ ആ കുടീരത്തില്‍ അവള്‍ തനിച്ചായിരുന്നില്ല. സെന്‍മുട്ടിന്റെ അമ്മ ഹാത് നൂഫറിനായുള്ള ശ്മശാന അറയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ശ്മശാനങ്ങളും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. നിലവിളിക്കുന്ന മമ്മിയില്‍ പേരൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അവര്‍ അവിടെ അടക്കം ചെയ്യപ്പെടാനും കുടുംബത്തിന്റെ നിത്യവിശ്രമസ്ഥലം പങ്കിടാനും തക്ക ബന്ധുബലമുള്ള കുടുംബാംഗമായിരുന്നിരിക്കാമെന്ന് കെയ്‌റോ സര്‍വകലാശാലയിലെ റേഡിയോളജി പ്രഫസര്‍ ഡോ. സഹര്‍ സലീം പറഞ്ഞു.

വേദനാജനകമായ മരണമോ വൈകാരിക സമ്മര്‍ദ്ദമോ മൂലമാകാം വായ തുറക്കാനുള്ള കാരണം എന്നാണ് നിഗമനം. എംബാമര്‍മാര്‍ക്ക് വായ അടക്കാന്‍ കഴിഞ്ഞില്ല. ഒപ്പം ശരീരം കാത്തുവെക്കുകയോ അഴുകുകയോ ചെയ്യുന്നതിനുമുമ്പ് ‘മമ്മിഫിക്കേഷന്‍’ ചെയ്തതാവാം മരണശേഷവും വായ തുറന്നുരിക്കാന്‍ കാരണമെന്നും സഹര്‍ പറഞ്ഞു. സ്ത്രീയുടെ മരണകാരണവും വ്യക്തമല്ല. സഹര്‍ സലീമും സഹ എഴുത്തുകാരി ഡോ. സാമിയ എല്‍ മെര്‍ഗാനിയും ‘ഫ്രോണ്ടിയേഴ്‌സ് ഇന്‍ മെഡിസിന്‍ ജേണലില്‍ എഴുതിയ ലേഖനത്തില്‍ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി സ്‌കാനിംഗ് സാങ്കേതികവിദ്യയും എക്സ്റേ-ഡിഫ്രാക്ഷന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളും ഉപയോഗിച്ച് മമ്മിയെ പരിശോധിച്ചു. ചര്‍മ്മം, മുടി, നീണ്ട കറുത്ത വിഗ് എന്നിവ പരിശോധിച്ചതില്‍ മമ്മി നന്നായി സംരക്ഷിക്കപ്പെട്ടതായി കണ്ടെത്തി. ജീവിച്ചിരിക്കുമ്പോള്‍ സ്ത്രീക്ക് ഏകദേശം 1.55 മീറ്റര്‍ ഉയരം ഉണ്ടായിരിക്കുമെന്നും ഏകദേശം 48 വയസ്സുള്ളപ്പോള്‍ മരിച്ചുവെന്നും ഇവരുടെ നട്ടെല്ലില്‍ അടക്കം സന്ധിവാതം ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി.

എന്നാല്‍, ഗവേഷകര്‍ക്ക് മുറിവിന്റെ ഒരു ലക്ഷണവും കണ്ടെത്താനായില്ലെന്നു മാത്രമല്ല എല്ലാ അവയവങ്ങളും അപ്പോഴും മമ്മിക്കുള്ളില്‍ തന്നെയുണ്ടായിരുന്നു. ഇത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും 1550-1069 ബി.സിയിലെ മമ്മിഫിക്കേഷന്റെ ക്ലാസിക് രീതിയനുസരിച്ച് ഹൃദയം ഒഴികെയുള്ള എല്ലാ അവയവങ്ങളും നീക്കം ചെയ്യുമായിരുന്നുവെന്നും ഡോ. സഹര്‍ പറഞ്ഞു. ഇടത്തരം-ദരിദ്ര വിഭാഗങ്ങളുടെ മോശം മമ്മിഫിക്കേഷനില്‍ ഇത്തരമൊരു ഒഴിവാക്കല്‍ പലപ്പോഴും കുറവായിരുന്നത്രെ. എന്നാല്‍, നിലവിളിക്കുന്ന സ്ത്രീയുടെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ലെന്ന് സഹര്‍ പറയുന്നു. വെള്ളിയിലും സ്വര്‍ണ്ണത്തിലും രണ്ട് വളയങ്ങള്‍ ധരിപ്പിച്ചാണ് അവളെ അടക്കം ചെയ്തത്. മാത്രമല്ല, പ്രത്യേകതരം ചെടിയും കുന്തിരിക്കവും അടങ്ങിയ വസ്തുക്കള്‍ എംബാമിംഗില്‍ ഗവേഷകര്‍ കണ്ടെത്തി. ശരീരത്തിന്റെ സംരക്ഷണത്തിന് സഹായിച്ചേക്കാവുന്ന വിലകൂടിയതും ഇറക്കുമതി ചെയ്തതുമായ ചേരുവകള്‍ ആണിവ. മമ്മിഫിക്കേഷന്‍, വിഗ് നിര്‍മാണം, എംബാമിംഗ് വസ്തുക്കളുടെ പുരാതന വ്യാപാരം എന്നിവയെക്കുറിച്ചുള്ള അറിവുകളിലേക്ക് നയിക്കുന്നതാണ് ഈ കണ്ടെത്തലുകള്‍

Top