ലഖ്‌നൗ: ഉത്തർപ്രദേശിൽ മൂന്നുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി. ഇന്നലെ രാത്രി മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് മൂന്നുനില കെട്ടിടം തകർന്നുവീണത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കും തകർന്നിട്ടുണ്ട്. കെട്ടിടം ഗോഡൗണായി ഉപയോഗിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കെട്ടിടം തകർന്നതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് യുപി ജില്ലാ ഭരണകൂട ഉദ്യോഗസ്ഥൻ പറഞ്ഞു. നാല് വർഷം മുമ്പാണ് കെട്ടിടം നിർമ്മിച്ചത്. തകരുന്ന സമയത്ത് കെട്ടിടത്തിൽ ചില നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നതായി പൊലീസ് അറിയിച്ചു. സംഭവം നടക്കുമ്പോൾ ഭൂരിഭാഗം പേരും താഴത്തെ നിലയിൽ ജോലി ചെയ്യുകയായിരുന്നു. പരിക്കേറ്റവരെ ലോക് ബന്ധു ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും സംഭവത്തിൽ പരിക്കേറ്റവർക്ക് ഉചിതമായ വൈദ്യസഹായം ഉറപ്പാക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.