കുമ്പള: ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ അധ്യാപിക അറസ്റ്റില്‍. പുത്തിഗെ ബാഡൂര്‍ എ.എല്‍.പി. സ്‌കൂള്‍ അധ്യാപിക ഷേണി സ്വദേശിനി സചിതാ റൈയെ (27) ആണ് അറസ്റ്റിലായത്. ഇതേതുടർന്ന് അധ്യാപക സംഘടനാ നേതാവായിരുന്ന സചിതയെ സസ്‌പെന്‍ഡ് ചെയ്യ്തു. ഈ വിഷയത്തില്‍ കുമ്പള സിപിഎം ഏരിയാ കമ്മറ്റി പ്രാഥമികാംഗത്വത്തില്‍ നിന്നും നേരത്തെ ഇവരെ പുറത്താക്കിയിരുന്നു.
ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം, ആദൂര്‍, മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധികളിലും ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങടി പോലീസ് സ്റ്റേഷനിലുമായി 11-ഓളം വഞ്ചനക്കേസുകളാണ് സചിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം പണം കൈമാറിയ കര്‍ണാടകയിലെ സംഘം 78 ലക്ഷത്തിന്റെ ചെക്ക് തനിക്ക് നല്‍കിയതായി സചിത പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Also Read: പൊന്നാനി പീഡനക്കേസ്; എഫ് ഐ ആർ ഇന്ന് രജിസ്റ്റർ ചെയ്യും
സി.പി.സി.ആര്‍.ഐ., കേന്ദ്രീയ വിദ്യാലയം, കര്‍ണാടക എക്‌സൈസ് വകുപ്പ്, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. സുഹൃത്തുക്കളില്‍നിന്നും അടുത്ത പരിചയക്കാരില്‍നിന്നുമായിരുന്നു പണം വാങ്ങിയത്.