പരമ്പര വിജയത്തിനും ഇംഗ്ലണ്ടിനുമിടയില്‍ മഴ വില്ലനായി എത്തിയപ്പോള്‍ കൃത്യമായി അവസരം ഉപയോഗിച്ച ഓസ്ട്രേലിയക്ക് വിജയം. അഞ്ചാമത്തേയും അവസാനത്തെത്തേതുമായ നിര്‍ണയാക മത്സരത്തില്‍ ഡക്ക്വര്‍ത്ത്-ലൂയിസ് നിയമ പ്രകാരം 49 റണ്‍സിനാണ് കങ്കാരുപ്പടയുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2ന് ഓസീസ് വിജയിച്ചു. നാല് വിക്കറ്റും 31 റണ്‍സും നേടിയ ഓപ്പണിങ് ബാറ്റര്‍ ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം.
49.2 ഓവറില്‍ 309 റണ്‍സ് നേടി ഇംഗ്ലണ്ട് ഓള്‍ഔട്ടായിരുന്നു. ഓസീസ് ബാറ്റിങ്ങില്‍ 20.4 ഓവര്‍ പിന്നിട്ടപ്പോഴാണ് മഴ എത്തിയത്. മഴ വരുന്ന സമയം ഡി.എല്‍.എസ് നിയമപ്രകാരം ആസ്‌ട്രേലിയക്ക് 49 റണ്‍സ് കൂടുതലുണ്ട്. ഇത് വിജയം കങ്കാരുപ്പടക്ക് അനുകൂലമാക്കുകയായിരുന്നു.
നേരത്തെ തന്നെ മഴ മുന്നറിയിപ്പുണ്ടായിരുന്ന മത്സരത്തില്‍ ടോസ് വിജയിച്ച ഓസ്ട്രേലിയ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ത്രീ ലയണ്‍സിനായി ബെന്‍ ഡക്കറ്റ് സെഞ്ച്വറി നേടി. 91 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സറുമടിച്ച്‌കൊണ്ട് 107 റണ്‍സാണ് അദ്ദേഹം സ്വന്തമാക്കിയത്. മധ്യ നിരയിയല്‍ കൃത്യമായ പിന്തുണയോടെ കളിച്ച നായകന്‍ ഹാരി ബ്രൂക്കിന്റെ ബാറ്റിങ്ങും ഇംഗ്ലണ്ടിന് നിര്‍ണായകമായി. ഏഴ് സിക്‌സറും മൂന്ന് ഫോറുടമടിച്ച് തകര്‍ത്ത് കളിച്ച ബ്രൂക്ക് 52 പന്തില്‍ നിന്നും 72 റണ്‍സ് നേടിയാണ് പുറത്തായത്. മൂന്നാം വിക്കറ്റില്‍ 132 റണ്‍സാണ് ബ്രൂക്ക്-ഡക്കറ്റ് സഖ്യം നേടിയത്.
Also Read:ദക്ഷിണാഫ്രിക്കക്ക് അയർലൻഡിനോടും തോൽവി
ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 45 (27 പന്തില്‍) റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയിരുന്നു. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല. വാലറ്റത്ത് ആദില്‍ റഷീദ് (36) നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. ഹെഡ് നാല് വിക്കറ്റ് നേടിയപ്പോള്‍ ആരോണ്‍ ഹാര്‍ഡി, ഗ്ലെന്‍ മാക്‌സ്വെല്‍, ആദം സാംബ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
മഴയെ പ്രതീക്ഷിച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ തുടക്കം മുതല്‍ ട്വന്റി-20 ശൈലിയിലാണ് ബാറ്റ് വീശിയത്. ആദ്യ 10 ഓവറിനുള്ളില്‍ 100 കടത്താന്‍ ഓസീസിന് സാധിച്ചു. 30 പന്ത് നേരിട്ട് ഏഴ് ഫോറും നാല് സിക്‌സറുമടിച്ച് 58 റണ്‍സുമായി മാറ്റ് ഷോര്‍ട്ട് ഇംഗ്ലണ്ടിന് മേല്‍ അഗ്‌നിയായി പടര്‍ന്നപ്പോള്‍ മികച്ച പിന്തുണയുമായി ട്രാവിസ് ഹെഡ് (31) കളം നിറഞ്ഞു. ഇരുവരും പുറത്തായതിന് ശേഷം സ്റ്റീവന്‍ സ്മിത്ത്-ജോഷ് ഇംഗ്ലിസ് എന്നിവര്‍ ചേര്‍ന്ന് ഓസീസ് വിജയം ഉറപ്പാക്കി. സ്മിത്ത് 36ും ഇംഗ്ലിസ് 28ും റണ്‍സ് നേടി റണ്‍റേറ്റ് താഴാതെ നിലനിര്‍ത്തി.
Also Read:കാണ്‍പൂരില്‍ ഇന്ന് മത്സരത്തിന് അധികസമയം
ആരാധകര്‍ക്ക് വളരെ ത്രസിപ്പിക്കുന്ന പരമ്പരയായിരുന്നു ഇത്. ആദ്യ രണ്ട് മത്സരത്തില്‍ ഓസീസ് വിജയിച്ചതിന് ശേഷം ശക്തമായി തിരിച്ചെത്തിയ ഇംഗ്ലണ്ട് പിന്നീടുള്ള രണ്ട് മത്സരത്തിലും കങ്കാരുക്കളെ മുട്ട് കുത്തിക്കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ പരമ്പര തീരുമാനിക്കുന്ന മത്സരം വീണ്ടും ഇംഗ്ലണ്ടിന് അടിയറവ് പറയേണ്ടി വന്നു.