CMDRF

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണം പുറത്ത്

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണം പുറത്ത്
ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണം പുറത്ത്

റാന്നി: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ സംഭവം ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നുവെന്നതിന് തെളിവുകള്‍ പുറത്ത്. റേഞ്ച് ഓഫീസര്‍ ജയനും പ്ലാച്ചേരി ഫോറസ്റ്റേഷനില്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. നാല്‍പതിലധികം കഞ്ചാവുചെടികളാണ് സ്റ്റേഷന്‍ പരിസരത്ത് ഗ്രോ ബാഗില്‍ നട്ടുവളര്‍ത്തിയത്.

കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചര്‍ അജേഷിന്റെ വിഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്. കഞ്ചാവ് ചെടികള്‍ പിഴുതെറിഞ്ഞു എന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്ന ചോദ്യത്തിന് മറുപടിയില്ല. കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ വാച്ചറെ പറഞ്ഞുവിടാന്‍ നില്‍ക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഇതിനിടെ കഞ്ചാവ് കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി. പ്ലാച്ചേരി സ്റ്റേഷനില്‍ ആ സമയമില്ലാതിരുന്ന ഉദ്യോഗസ്ഥയുടെ പേര് റിപ്പോര്‍ട്ടില്‍ എഴുതിയത് റേഞ്ച് ഓഫീസറാണ്. റേഞ്ച് ഓഫീസര്‍ ജയനെതിരെ പരാതി നല്‍കിയതിനാണ് തന്നെ കേസിലേക്ക് വലിച്ചിഴച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി. റെയിഞ്ച് ഓഫീസര്‍ ഫോണ്‍ രേഖകള്‍ അടക്കം ചോര്‍ത്താന്‍ ശ്രമിച്ചെന്നും ഇവര്‍ പറഞ്ഞു.

ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്തെ കഞ്ചാവുകൃഷി സംബന്ധിച്ച വിഡിയോ പ്രചരിച്ചതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് ഗുരുതര കണ്ടെത്തലുകളുണ്ടായത്. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അജയ്യുടെ അറിവോടെയാണ് കഞ്ചാവുകൃഷി നടത്തിയതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

Top