കല്‍പ്പറ്റ: സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍, ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് സംവിധാനം. നേരിട്ടോ അല്ലാതെയോ ദുരന്തത്തിന് ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കുക.
നേരിട്ടോ അല്ലാതെയോ ദുരന്തത്തിന് ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നല്‍കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വ്വകലാശാലകളില്‍ പ്രത്യേകം സെല്ലുകള്‍ തയ്യാറാക്കും.
വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാര നടപടികള്‍ ക്രമീകരിക്കാന്‍ കല്‍പ്പറ്റ ഗവ കോളേജില്‍ പ്രത്യേക സെല്‍ (ഫോണ്‍ 9496810543) സജ്ജമാണ്. നഷ്ടപ്പെട്ട പോളിടെക്‌നിക് സര്‍ട്ടിഫിക്കറ്റുകള്‍ ഏതാനും ദിവസത്തിനകം നല്‍കാന്‍ സാങ്കേതികവിദ്യാഭ്യാസ വകുപ്പും നടപടി കൈക്കൊള്ളുന്നുണ്ട്.
പാഠപുസ്തകവും ലാപ്ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ പഠനസാമഗ്രികളും നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കാന്‍ സംവിധാനമുണ്ടാക്കും. ഈ പ്രവര്‍ത്തങ്ങള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഏകോപിപ്പിക്കും. ദുരന്തത്തിന് ഇരയായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മൊബൈല്‍ ഫോണുകള്‍ എന്‍.എസ്.എസ് മുഖേന നല്‍കും.
ദുരിതബാധിതര്‍ക്കായി 150 വീടുകള്‍ പണിതു നല്‍കാന്‍ എന്‍എസ്എസ് തീരുമാനിച്ചിരുന്നു. ഈ വീടുകളുടെ വയറിംഗ് ജോലികള്‍ സൗജന്യമായി ചെയ്തു നല്‍കാമെന്ന് ഇലക്ട്രിക്കല്‍ വയര്‍മെന്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് ഏകോപനസമിതി സമ്മതപത്രത്തിലൂടെ അറിയിച്ചതായും മന്ത്രി പറഞ്ഞു.