ഫേസ്ബുക്ക് പോസ്റ്റ് പ്രശ്‌നം വഷളാക്കി’; പി. ജയരാജന് ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം

ഫേസ്ബുക്ക് പോസ്റ്റ് പ്രശ്‌നം വഷളാക്കി’; പി. ജയരാജന് ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം

കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ സി.പി.എം. നേതാവ് പി. ജയരാജന് വിമർശനം. മനു തോമസ് വിഷയത്തിൽ പി. ജയരാജൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രശ്നം വഷളാക്കിയെന്നാണ് സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പി. ജയരാജനെതിരെ ചില അംഗങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ചതായാണ് വിവരം. ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ച് അവസാനിപ്പിച്ച വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് പി. ജയരാജനാണെന്നും അദ്ദേഹം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രശ്നം കൂടുതൽ വഷളായെന്നും വിമർശനമുണ്ടായി. ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി അടക്കമുള്ള കൊട്ടേഷൻ സംഘങ്ങൾ വീണ്ടും പാർട്ടിക്കുവേണ്ടി വാദിക്കാൻ ഇടയാക്കിയത് പി. ജയരാജൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആണെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു.

സി.പി.എമ്മിൽനിന്ന് പുറത്തുപോയതിനെ തുടർന്നാണ് മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കണ്ണൂരിലെ ചില സി.പി.എം. നേതാക്കൾക്ക് കൂട്ടേഷൻ സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്. പി. ജയരാജൻ വിഷയത്തിൽ പ്രതികരിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് വിഷയം വലിയ ചർച്ചയാകുകയും തുടർ പ്രതികരണങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.

പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിലാക്കിയ ആളാണ് പി. ജയരാജനെന്ന് മനു തോമസ് പറഞ്ഞിരുന്നു. ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയാ സെക്രട്ടറിമാരെവരെ സൃഷിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും കുട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ ‘കോപ്പി’ കച്ചവടങ്ങളും എല്ലാം നമുക്ക് പറയാമെന്നും മനു തോമസ് ഫേയ്‌സ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു. മനു തോമസ് വിഷയത്തിൽ പി. ജയരാജനെ പിന്തുണച്ച് സംസാരിക്കാൻ ജില്ലാ നേതൃത്വവും സംസ്ഥാന നേത്യത്വവും തയ്യാറായിരുന്നില്ല. വിഷയത്തിൽ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതീകരിക്കുമെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവീനൻ നേരത്തെ പറഞ്ഞത്.

Top