കൊച്ചി: ഹേമ കമ്മിറ്റിയുടെ നടപടിക്രമങ്ങളേയും ഒഴിവാക്കലുകളേയും രൂക്ഷമായി വിമര്‍ശിച്ച് ഫെഫ്ക. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയിലെ വനിതകള്‍ക്കു പറയാനുള്ളത് കമ്മിറ്റി കേട്ടില്ലെന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ‘തിരഞ്ഞെടുത്ത’ കുറച്ചു പേരില്‍നിന്നു മാത്രം മൊഴികളെടുത്തപ്പോള്‍ പ്രധാന സംഘടനകളുടെ പ്രതിനിധികളെ കമ്മിറ്റി ഒഴിവാക്കിയെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
കമ്മിറ്റിയുടെ പ്രവര്‍ത്തന കാലയളവില്‍ ഫെഫ്കയുടെ വിവിധ യൂണിയനുകകളിലായി 600 ഓളം സ്ത്രീകള്‍ ഉണ്ടായിട്ടും കേവലം 9 പേരെ മാത്രമാണു ഹേമ കമ്മിറ്റി കേട്ടതെന്നും അദ്ദേഹം പറഞ്ഞു. പലരും തങ്ങള്‍ക്കു മുന്‍പാകെ വരാന്‍ ബുദ്ധിമുട്ട് കാണിച്ചു എന്നു പറയുന്ന കമ്മിറ്റി എന്തുകൊണ്ടാണു സംഘടനാ നേതൃത്വവുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ പ്രശ്‌നപരിഹാരമുണ്ടാക്കാനോ ശ്രമിച്ചില്ല എന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ആരാഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന എല്ലാവരുടെയും പേരുകള്‍ പുറത്തു വരണമെന്ന നിലപാട് ആവര്‍ത്തിക്കുന്നു. 15 അംഗ പവര്‍ ഗ്രൂപ്പാണ് സിനിമയെ നിയന്ത്രിക്കുന്നതെങ്കില്‍ ആ 15 പേരുടെയും പേരുകള്‍ പുറത്തു വരണം. എന്തുകൊണ്ടാണു പവര്‍ഗ്രൂപ്പിലുള്ളവര്‍ ആരൊക്കെയാണെന്ന് കമ്മിറ്റി വ്യക്തമാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പവര്‍ ഗ്രൂപ്പ് എന്നത് കമ്മിറ്റിക്കു മുന്‍പാകെ സാക്ഷികളില്‍ ചിലര്‍ ബോധപൂര്‍വം സ്ഥാപിച്ചെടുത്തതാണ് എന്നും അദ്ദേഹം ആരോപിച്ചു.
”കമ്മിറ്റി അന്വേഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു തീരുമാനിച്ച് അത് ഡബ്ല്യുസിസിക്ക് അയച്ചു കൊടുത്തപ്പോള്‍ എന്തുകൊണ്ടാണ് ഫെഫ്കയുടെ കാര്യത്തില്‍ ഈ നടപടിക്രമം പാലിക്കാതിരുന്നത്? പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയുമായും ഈ കാര്യങ്ങള്‍ പങ്കിടാന്‍ കമ്മിറ്റി തയാറായില്ല. ഡബ്ല്യുസിസി അംഗങ്ങളുമായി രണ്ട് തവണ ഗ്രൂപ്പ് മീറ്റിങ് നടത്തിയ കമ്മിറ്റി എന്തുകൊണ്ടാണ് ഫെഫ്കയിലെ വിനിതാ അംഗങ്ങളെ ഇത്തരം മീറ്റിങ്ങുകളില്‍ നിന്ന് ഒഴിവാക്കിയത്? കമ്മിറ്റിക്ക് കാണേണ്ടവരെ തിരഞ്ഞെടുത്തതില്‍ മുന്‍വിധികളോ വ്യക്തമായ താല്‍പര്യങ്ങളോ പ്രവര്‍ത്തിച്ചതായാണ് ഞങ്ങള്‍ മനസിലാക്കുന്നത്”ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു