CMDRF

പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമാ മേഖലയും: എം വി ഗോവിന്ദന്‍

പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമാ മേഖലയും: എം വി ഗോവിന്ദന്‍
പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമാ മേഖലയും: എം വി ഗോവിന്ദന്‍

കോഴിക്കോട്: സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ തെളിയുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമാ മേഖലയും. അതിന്റെ ജീര്‍ണത മുഴുവന്‍ പ്രിതിഫലിക്കുന്നതാണ് റിപ്പോര്‍ട്ട്. കോടതിയിലെ സാങ്കേതിക പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെയാണ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ ഇക്കാര്യം കൈകാര്യം ചെയ്തു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും സിപിഐഎം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. സിനിമ നയ രൂപീകരണത്തിന് കോണ്‍ക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും. ഇതിനായി സാംസ്‌കാരിക വകുപ്പ് മുന്നൊരുക്കങ്ങള്‍ സജീവമാക്കി.

സിനിമയിലെ എല്ലാ തൊഴില്‍ മേഖലകളിലെയും പ്രതിസനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടാകും കോണ്‍ക്ലേവ് സംഘടിപ്പിക്കുക. കെഎസ്‌ഐഡിസിക്കാണ് നയരൂപീകരണത്തിന്റെ ചുമതല. കോണ്‍ക്ലേവിന് മുമ്പ് സിനിമയിലെ സംഘടനകളുമായി ചര്‍ച്ച നടത്തുകയും കരട് നയരേഖ തയ്യാറാക്കുകയും ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാകും നയരൂപീകരണം.

Top