അമേരിക്ക : 47 വര്‍ഷം മുമ്പ് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് വിരലടയാള പരിശോധന വഴി തെളിയിച്ചിരിക്കയാണ് അമേരിക്കന്‍ പൊലീസ്. അമേരിക്കയിലെ ആല്‍ബനി ടൗണ്‍ഷിപ്പിലെ അപ്പലാച്ചിയന്‍ പര്‍വതനിരകളിലെ കൊടുമുടിയായ പിനാക്ക്ള്‍ ഗുഹക്കു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം നീണ്ടത് ഏതാണ്ട് അര നൂറ്റാണ്ടു കാലമാണ്. ഗുഹയില്‍ നിന്ന് 1977 ജനുവരിയിലാണ് തണുത്തുറഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആരുടേതാണെന്ന അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.
പല രീതിയിലും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് 2019ല്‍ ഫോറന്‍സിക് സയന്‍സിലെ പുരോഗതി ഉത്തരം നല്‍കുമെന്ന പ്രതീക്ഷയില്‍ മൃതദേഹം പുറത്തെടുത്ത് കേസ് വീണ്ടും അന്വേഷിക്കാന്‍ അധികാരികള്‍ തീരുമാനിച്ചു.
Also Read:ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസൻസുകൾ റദ്ദാക്കി ബ്രിട്ടൻ
അന്നത്തെ ബെര്‍ക്സ് കൗണ്ടി ചീഫ് ഡെപ്യൂട്ടി ജോര്‍ജ് ഹോംസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും അധികം മുന്നോട്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഈ മനുഷ്യന്‍ പിനാക്കിള്‍ മാന്‍ എന്നറിയപ്പെടുന്ന ഒരു രഹസ്യമായി മാറി. പതിറ്റാണ്ടുകള്‍ നീണ്ട ആ അദൃശ മനുഷ്യനാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ബെര്‍ക്സ് കൗണ്ടി ഫോറന്‍സിക് വിദഗ്ധര്‍ മൃതദേഹ പരിശോധന നടത്തുകയും ഡി.എന്‍.എ സാമ്പിളുകള്‍ എടുക്കുകയും വിശദാംശങ്ങള്‍ ദേശീയ മിസ്സിംഗ് ആന്‍ഡ് അണ്‍ ഐഡന്റിഫൈഡ് പേഴ്സണ്‍ സിസ്റ്റത്തില്‍ (ഡാറ്റാ ബേസ്) ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ കാണാതായ കേസുകളുമായി സാമ്പിളുകള്‍ പൊരുത്തപ്പെട്ടിരുന്നില്ല. ഈവര്‍ഷം ഓഗസ്റ്റില്‍ പെന്‍സില്‍വാനിയ സ്റ്റേറ്റ് പോലീസ് ഡിറ്റക്ടീവായ ഇയാന്‍ കെക്ക് 1977ലെ പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്ന് നഷ്ടപ്പെട്ട വിരലടയാള വിവരങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കെക്ക് ഉടന്‍ തന്നെ വിരലടയാളം ഡാറ്റാ ബേസില്‍ സമര്‍പ്പിച്ചു. ഒരു മണിക്കൂറിനുള്ളില്‍ എഫ്.ബി.ഐ വിരലടയാള വിദഗ്ധന്‍ പൊരുത്തം സ്ഥിരീകരിക്കുകയായിരുന്നു.
പെന്‍സില്‍വാനിയയിലെ ഫോര്‍ട്ട് വാഷിങ്ടണില്‍ നിന്നുള്ള നിക്കോളാസ് പോള്‍ ഗ്രബ്ബ് എന്ന 27കാരന്റെതാണ് മൃതശരീരമെന്ന് ബെര്‍ക്സ് കൗണ്ടി കൊറോണര്‍ ഓഫിസ് ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വിവരം ഗ്രബ്ബിന്റെ കുടുംബത്തെ അറിയിക്കുകയും ശരീരാവശിഷ്ടങ്ങള്‍ കുടുംബത്തിലേക്ക് കൊണ്ടു വരികയും ചെയ്തു.