CMDRF

കുവൈറ്റിലെ തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

കുവൈറ്റിലെ തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യ
കുവൈറ്റിലെ തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

ഡൽഹി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യൻ അംബാസിഡർ അപകട സ്ഥലത്തേക്ക് പോയതായും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു മന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

40-ലധികം മരണങ്ങളും 50-ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പരിക്കേറ്റവർക്ക് നേരത്തെ പൂർണ സുഖം പ്രാപിക്കാൻ ആശംസിക്കുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവർക്കും ഞങ്ങളുടെ എംബസി പരമാവധി സഹായം നൽകും’, വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹ് അപകട സ്ഥലം സന്ദർശിച്ചിരുന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ ഉടമയെയും കെട്ടിടത്തിൻ്റെ കാവൽക്കാരനെയും തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമയെയും വീട്ടുതടങ്കലിൽ വെക്കാൻ മന്ത്രി ഉത്തരവിട്ടു. തൻ്റെ അനുമതിയില്ലാതെ അവരെ ക്രിമിനൽ കോടതിയിൽ നിന്ന് മോചിപ്പിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. മംഗഫിൽ ഇന്ന് പുലർച്ചെ നടന്ന സംഭവങ്ങളെ യഥാർത്ഥ ദുരന്തമെന്ന് മന്ത്രി വിശേഷിപ്പിച്ചു. കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹവും അതിമോഹവുമാണ് സംഭവത്തിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു.

ഇത്തരം അപകടങ്ങൾ തടയുന്നതിന് റെസിഡൻഷ്യൽ കെട്ടിടങ്ങളിലെയും മറ്റ് സ്ഥലങ്ങളിലെയും കൈയേറ്റങ്ങൾ ഉടൻ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമ ലംഘനങ്ങൾ പരിഹരിക്കാൻ നാളെ രാവിലെ വരെ അദ്ദേഹം ലംഘനം നടത്തുന്ന വസ്തുവകകളുടെ ഉടമകൾക്ക് സമയം നൽകി. അല്ലാത്തപക്ഷം മുൻകൂർ അറിയിപ്പ് കൂടാതെ മുനിസിപ്പാലിറ്റിയും നീക്കംചെയ്യൽ സംഘങ്ങളും അടിയന്തര നടപടി സ്വീകരിക്കും. പ്രോപ്പർട്ടി ഉടമകളുടെ അശ്രദ്ധ മൂലമുള്ള ഏതെങ്കിലും ലംഘനങ്ങൾ നാളെ രാവിലെ മുതൽ വേഗത്തിൽ പരിഹരിക്കുമെന്നും നിയമലംഘകരെ പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

196 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് മുഴുവൻ പേരേയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികൾ ഉറങ്ങികിടക്കുന്ന സമയത്താണ് ദുരന്തം ഉണ്ടായത്. തീ പടർന്നതിനെത്തുടർന്ന് രക്ഷപ്പെടാൻ കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അദാൻ ആശുപത്രി, ഫർവാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിർ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. തീപിടിത്തും ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആറുനിലയിലുള്ള കെട്ടിടത്തിൻ്റെ താഴെ നിലയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്.

Top