മസ്ക്കറ്റ്: മസ്ക്കറ്റിൽ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിലെ പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാരാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്നംഗ സംഘം കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച രാത്രി പത്തോടെ ഉണ്ടായ സംഭവത്തിൽ ഇന്ത്യക്കാരനുൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. വിവിധ രാജ്യക്കാരായ 28 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരു റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്. മരിച്ചവരിൽ നാല് പേർ പാക്കിസ്ഥാനികളാണ്.
മസ്ക്കറ്റിലെ അൽ വാദി- അൽ കബീർ പ്രദേശത്താണ് വെടിവെയ്പ്പ് നടന്നത്. അക്രമം നടക്കുമ്പോൾ പള്ളിയിൽ പ്രാർത്ഥന നടക്കുകയായിരുന്നു. എഴുന്നൂറിലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്. പ്രാർഥനക്കായി തടിച്ച് കൂടിയവർക്കു നേരെ അക്രമി സംഘങ്ങൾ വെടിയുതിർക്കുകയാ യിരുന്നു.