ജയ്പൂര്‍: സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയും പരാതിയും തുടരുന്ന സാഹചര്യത്തില്‍ പുതിയ കവച് സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ അപകടങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനത്തിന്റെ നവീകരിച്ച രൂപം കവച് 4.O ഇന്ത്യയിലാദ്യമായി രാജസ്ഥാനിലെ സവായ് മധോപൂരില്‍ ഉദ്ഘാടനം ചെയ്ത് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. സവായ് മധോപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്ദര്‍ഗഡ് റെയില്‍വേ സ്റ്റേഷനിലേക്ക് 45 മിനിറ്റ് യാത്ര ചെയ്താണ് മന്ത്രി പുതിയ കവച് സംവിധാനം പരിശോധിച്ചത്.
3,000 കിലോമീറ്റര്‍ മുംബൈ – ഡല്‍ഹി, ഡല്‍ഹി – കൊല്‍ക്കത്ത റെയില്‍ ഇടനാഴികളില്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ കവച് സംവിധാനം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കവച് സംവിധാനത്തിന്റെ ഏറ്റവും നവീകരിച്ച രൂപം 4.0, ഈ വര്‍ഷം ജൂലൈ 17നാണ് ആര്‍ഡിഎസ്ഒയുടെ അംഗീകാരം നേടിയത്.
Also Read: മണിക്കൂറിൽ 95 കിലോമീറ്റർ വേഗത; ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നു
ട്രെയിനുകള്‍ക്ക് നേരെ അടുത്തിടെയുണ്ടായ കല്ലേറുകളെ തുടര്‍ന്ന് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് റെയില്‍വേ മന്ത്രി മറുപടി നല്‍കി. ഇത്തരം പ്രവൃത്തികള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഡിജിപിമാരുമായും ആഭ്യന്തര സെക്രട്ടറിമാരുമായും റെയില്‍വെ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു. സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന് സംസ്ഥാന പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം (എടിപി) എന്നും കവച് സംവിധാനം അറിയപ്പെടുന്നു. റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) വികസിപ്പിച്ചെടുത്തതാണിത്. 2016ലാണ് ആദ്യ പരീക്ഷണം നടത്തിയത്. അടിയന്തര സാഹചര്യങ്ങളില്‍ ട്രെയിന്‍ ഓപ്പറേറ്റര്‍ക്ക് കൃത്യസമയത്ത് പ്രതികരിക്കാന്‍ കഴിയാതെ വരുമ്പോള്‍, ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രയോഗിച്ച് സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. റെയില്‍വേ ശൃംഖലയിലുടനീളം ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് ശ്രമം.