CMDRF

ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു
ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി: കന്യാകുമാരിയിലെ ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. തഞ്ചാവൂർ സ്വേദേശി ഡി. ചാരുകവി (23), നെയ്‌വേലി സ്വദേശി ബി. ഗായത്രി (25), കന്യാകുമാരി സ്വദേശി പി. സർവദർശിത് (23), ഡിണ്ടിഗൽ സ്വദേശി എം. പ്രവീൺ സാം (23), ആന്ധ്രാപ്രദേശിൽനിന്നുള്ള വെങ്കടേഷ് (24) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് മരിച്ചവരെല്ലാം. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 12 വിദ്യാർഥികൾ സംഘമായാണ് നാഗർകോവിലിൽ എത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തിനു ശേഷം ഇവർ കന്യാകുമാരിയിൽ എത്തുകയായിരുന്നു. ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ശക്തമായ തിരയിൽ പെട്ടുപോകുകയായിരുന്നു. ഏഴുപേർ കുളിക്കുന്നതിന് കടലിലിറങ്ങി. ബാക്കിയുള്ളവർ കരയിൽ ഇരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരാണ് അപകടവിവരം നാട്ടുകാരെയും പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികളെയും അറിയിച്ചത്.

മത്സ്യത്തൊഴിലാളികൾ ഉടൻതന്നെ കടലിൽ തിരച്ചിൽ ആരംഭിക്കുകയും മുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവർ കന്യാകുമാരി ജില്ലാ ഗവർൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ദൃക്‌സാക്ഷികളായ, കരയിലുണ്ടായിരുന്ന വിദ്യാർഥികളിൽ രണ്ടുപേർ കുഴഞ്ഞുവീണതിനെ തുടർന്ന് ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൂത്തുക്കുടി, കന്യാകുമാരി മേഖലയിൽ കടൽക്ഷോഭത്തിനുള്ള സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കടൽക്ഷോഭത്തിൽ തമിഴ്‌നാട്ടിൽ മറ്റ് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി പോലീസ് അറിയിച്ചു.

Top