CMDRF

ഭക്ഷ്യവിഷബാധ; സെയിന്‍ ഹോട്ടല്‍ നേരത്തെയും അടപ്പിച്ചിരുന്നു

ഭക്ഷ്യവിഷബാധ; സെയിന്‍ ഹോട്ടല്‍ നേരത്തെയും അടപ്പിച്ചിരുന്നു
ഭക്ഷ്യവിഷബാധ; സെയിന്‍ ഹോട്ടല്‍ നേരത്തെയും അടപ്പിച്ചിരുന്നു

തൃശ്ശൂര്‍: പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധ ഏല്‍ക്കാന്‍ കാരണമായ സെയിന്‍ ഹോട്ടലിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത്. സെയിന്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് നേരത്തേയും ഭക്ഷ്യവിഷബാധയേറ്റിരുന്നതായി സ്ഥലം എംഎല്‍എ ഇടി ടൈസണ്‍ പറഞ്ഞു. ആറുമാസം മുന്‍പ് രണ്ട് പേര്‍ക്ക് ഭക്ഷ്യവിഷ ഉണ്ടായെന്നും തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി പിഴ ഈടാക്കി ഹോട്ടല്‍ പൂട്ടിച്ചതായും അദ്ദേഹം അറിയിച്ചു.

‘ഇപ്പോഴുണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം മയോണൈസോ കോഴി ഇറച്ചിയോ ആണ് എന്നാണ് സംശയം. പരിശോധനാ ഫലം വന്നാലേ ഈ കാര്യത്തില്‍ വ്യക്തത വരൂ. നിലവില്‍ ആശുപത്രിയിലുള്ളവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. ഏകദേശം 30 കിലോ അരിയുടെ കുഴിമന്തിയാണ് ഭക്ഷ്യവിഷബാധയുണ്ടായ ദിവസം ഹോട്ടലില്‍ പാകം ചെയ്തത്’, എംഎല്‍എ വ്യക്തമാക്കി.

സെയിന്‍ ഹോട്ടലില്‍ കഴിഞ്ഞദിവസമുണ്ടായ ഭക്ഷ്യവിഷബാധയില്‍ 178 പേരാണ് ചികിത്സ തേടിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായാംമരക്കാര്‍ വീട്ടില്‍ ഹസ്ബുവിന്റെ ഭാര്യ നുസൈബ (56) ചൊവ്വാഴ്ച മരിച്ചത്. ശനിയാഴ്ച രാത്രിയാണ് പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയ ഭക്ഷണം ഇവര്‍ വീട്ടില്‍ വെച്ച് കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റ് മൂന്നുപേര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴും നുസൈബക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ തിങ്കളാഴ്ച രാവിലെയോടെ ശാരീരിക അസ്വസ്ഥതകള്‍ തോന്നിയ നുസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.

സെയിന്‍ ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് 178 പേരാണ് ചികിത്സ തേടിയത്. ആശുപത്രികളില്‍ കഴിയുന്നവര്‍ പലരും അപകടനില തരണംചെയ്‌തെങ്കിലും മിക്കവരും നിരീക്ഷണത്തിലാണ്. പലരുടെയും ഛര്‍ദിയും വയറിളക്കവും മാറിയിട്ടില്ല. ഇവിടെനിന്ന് ഭക്ഷണം കഴിച്ചുപോയ ദീര്‍ഘദൂരയാത്രക്കാരും ചികിത്സ തേടിയതായി പറയുന്നു. ആഴ്ചാവസാനവും അവധിക്കാലവും ആയതിനാലാകാം എണ്ണം കൂടിയതെന്നാണ് നിഗമനം.

കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ആരോഗ്യവകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്നെത്തിയ സംഘമാണ് തെളിവുകള്‍ ശേഖരിച്ചത്. ഹോട്ടല്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷമേ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്തെന്ന് വ്യക്തമാകൂ. ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്ന് ഐ.ഡി.എസ്.പി. ഓഫീസര്‍ ഡോ. ഗീത, എപ്പിഡമോളജിസ്റ്റ് കല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കയ്പമംഗലം പോലീസിലും പെരിഞ്ഞനം പഞ്ചായത്തിലും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കണ്ട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ഹോട്ടല്‍ അധികൃതര്‍ക്കെതിരേ നിയമനടപടിയുള്‍പ്പെടെ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഖില, ഹെഡ് നഴ്സ് ത്രേസ്യാമ്മ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ജോലിക്കാരുടെ താമസവും ഹോട്ടലിനോട് ചേര്‍ന്നുതന്നെയാണെന്ന് പറയുന്നു.

അതേസമയം, ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും നടത്തുന്ന അന്വേഷണവും നടപടികളും പ്രഹസനമാകുന്നെന്ന ആക്ഷേപവും വ്യാപകമായുണ്ട്. നാലുമാസംമുമ്പ് പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ്. സ്‌കൂളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഭക്ഷണം കഴിച്ച 30 പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. കാറ്ററിങ് സ്ഥാപനം നല്‍കിയ ബിരിയാണി, ഐസ്‌ക്രീം, പഫ്സ് എന്നിവ കഴിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും അന്ന് ചികിത്സ തേടിയിരുന്നു. ആരോഗ്യവകുപ്പിന്റെ പരിശോധനയുടെയും മറ്റും റിപ്പോര്‍ട്ടുകള്‍ പഞ്ചായത്തിനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈമാറിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.

Top