CMDRF

ബജറ്റിന് ശേഷം ഇന്ത്യയിലെ നിക്ഷേപങ്ങള്‍ വിറ്റഴിച്ച് വിദേശ നിക്ഷേപകര്‍

ബജറ്റിന് ശേഷം ഇന്ത്യയിലെ നിക്ഷേപങ്ങള്‍ വിറ്റഴിച്ച് വിദേശ നിക്ഷേപകര്‍
ബജറ്റിന് ശേഷം ഇന്ത്യയിലെ നിക്ഷേപങ്ങള്‍ വിറ്റഴിച്ച് വിദേശ നിക്ഷേപകര്‍

കേന്ദ്ര ബജറ്റിന് ശേഷം ഇന്ത്യയിലെ നിക്ഷേപങ്ങള്‍ വലിയ തോതില്‍ വിറ്റഴിച്ച് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍. ഡെറിവേറ്റീവ് ട്രേഡുകളിലും ഇക്വിറ്റി നിക്ഷേപങ്ങളില്‍ നിന്നുള്ള മൂലധന നേട്ടത്തിലും സര്‍ക്കാര്‍ നികുതി ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് നിക്ഷേപര്‍ നിക്ഷേപം വിറ്റഴിക്കുന്നത്. കേന്ദ്ര ബജറ്റിന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഏകദേശം 10,710 കോടി രൂപയാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത്. എഫ്പിഐകള്‍ ജൂലൈ 23-ന് 2,975 കോടി രൂപയുടെ ഓഹരികള്‍ വിറ്റു, ജൂലൈ 24-ന് 5,130 കോടി രൂപയുടെ നിക്ഷേപവും, ജൂലൈ 25-ന് 2,605 കോടിയുടെ നിക്ഷേപവും വിറ്റു. അതേ സമയം, ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ ജൂലൈ 23 മുതല്‍ ഏകദേശം 6,900 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.

ബജറ്റിന് മുന്നോടിയായി, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ജൂലൈ 12 നും 22 നും ഇടയില്‍ ഏകദേശം 18,000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. ദീര്‍ഘകാല മൂലധന നേട്ടത്തിന് (എല്‍ടിസിജി) നികുതി നിരക്ക് എല്ലാത്തരം ആസ്തികള്‍ക്കും 12.5 ശതമാനമാക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് ബജറ്റ്. ചില ആസ്തികളിലെ ഹ്രസ്വകാല മൂലധന നേട്ട നികുതി 20 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ദീര്‍ഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായാണ് ബജറ്റില്‍ ഉയര്‍ത്തിയത്. ദീര്‍ഘകാല മൂലധന നേട്ടത്തിന് കീഴിലുള്ള ഇളവ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 1.25 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട് എന്നുള്ളതാണ് ചെറിയൊരു ആശ്വാസം.

Top