ഡൽഹി: ഇന്ത്യയുടെ പുതിയ വിദേശ സെക്രട്ടറിയായി മോദി സർക്കാറിന്റെ ഉപ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന വിക്രം മിസ്രി ചുമതലയേറ്റു. ഇന്ത്യൻ ഫോറിൻ സർവിസിൽ 1989 ബാച്ചുകാരനായ മിസ്രി സ്ഥാനമൊഴിയുന്ന വിദേശ സെക്രട്ടറി വിനയ് ക്വത്റയിൽനിന്ന് ചുമതലയേറ്റുവാങ്ങി.
രാജ്യസുരക്ഷയിൽ മിസ്രിക്കുള്ള നൈപുണ്യം പരിഗണിച്ചാണ് ദേശീയ സുരക്ഷ കൗൺസിലിൽനിന്ന് വിദേശ മന്ത്രാലയത്തിലേക്കുള്ള നിയമനം. ജമ്മു-കശ്മീരിലെ ശ്രീനഗറിൽ ജനിച്ച വിക്രം അവിടെയും ഉദ്ദംപൂരിലും ഗ്വാളിയറിലുമായി സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം ഡൽഹി ഹിന്ദു കോളജിൽനിന്ന് ചരിത്ര ബിരുദവും ജാംഷഡ്പൂരിൽ നിന്ന് എം.
ബി.എയും നേടി. ഹിന്ദി, ഇംഗ്ലീഷ്, കശ്മീരി, ഫ്രഞ്ച് ഭാഷകളറിയാം. കേന്ദ്ര സർവിസിലെത്തുന്നതിനുമുമ്പ് പരസ്യമേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. ഡോളി മിസ്രിയാണ് ഭാര്യ. മക്കളില്ല.