ആലപ്പുഴ: രാമവർമ ക്ലബിന്റെ അക്കൗണ്ടിൽനിന്ന് ചെക്കിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയ അക്കൗണ്ടൻറ് പിടിയിൽ. വടക്കനാര്യാട് കുട്ടനാടൻ പറമ്പിൽ കെ.എസ്. ജീവൻകുമാറാണ് പിടിയിലായത്. 28 ലക്ഷത്തിലധികം രൂപ തട്ടിയ ഇയാൾ ഒളിവിലായിരുന്നു.
പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നാണ് ഇയാൾ പിടിയിലായത്. ക്ലബിൽ 2007 മുതൽ 2015 വരെ അക്കൗണ്ട്സ് അസിസ്റ്റൻറായും 2022 വരെ അക്കൗണ്ടന്റായും പ്രതി ജോലി ചെയ്തിരുന്ന കാലയളവിലാണ് ക്ലബിന് ധനലക്ഷ്മി ബാങ്കിന്റെ ആലപ്പുഴ ബ്രാഞ്ചിലെ അക്കൗണ്ടുകളിൽനിന്ന് ഭാരവാഹികളുടെ വ്യാജ ഒപ്പ് പതിച്ച് 28,30,188 രൂപ അപഹരിച്ചത്. ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.