സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി, സിപിഎം നേതാവ്; എന്‍.എന്‍.കൃഷ്ണദാസ്

സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി, സിപിഎം നേതാവ്; എന്‍.എന്‍.കൃഷ്ണദാസ്

തിരുവനന്തപുരം: സിപിഎമ്മിനും എസ്.എഫ്.ഐയ്ക്കും എതിരെ നിരന്തര വിമര്‍ശനമുന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി മുന്‍ എംപിയും സിപിഎം നേതാവുമായ എന്‍.എന്‍.കൃഷ്ണദാസ്. ബിനോയ് വിശ്വം എഐഎസ്എഫ് നേതാവായിരിക്കുന്ന കാലത്ത് പാലക്കാട് ചിറ്റൂര്‍ കോളജില്‍ നടത്തിയ എസ്.എഫ്.ഐ വിമര്‍ശനം ഓര്‍ത്തുകൊണ്ടുള്ള ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് കൃഷ്ണദാസിന്റെ പ്രതികരണം. കൗമാര-യൗവ്വനാരംഭ പ്രായത്തിലുള്ളവരുടെ വലിയൊരു പ്രസ്ഥഥാനം ഈ പുതിയ സാഹചര്യത്തില്‍ മുന്നോട്ടു പോകുമ്പോള്‍ തിരുത്തപ്പെടേണ്ട ചില പിശകുകള്‍ ഒക്കെ സംഭവിച്ചെന്നിരിക്കാം. കമ്യൂണിസ്റ്റ് രീതിയില്‍ പിശകുകള്‍ തിരുത്തുന്ന രീതി ബിനോയ് വിശ്വത്തിനു അറിയാത്തതാണോയെന്നും കൃഷ്ണദാസ് ചോദിച്ചു.

കൃഷ്ണദാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ ചിറ്റൂര്‍ കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടന്നു വരികയായിരുന്നു. ആ സന്ദര്‍ഭത്തില്‍ എഐഎസ്എഫ് എന്ന വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഒരു വാഹനജാഥ ഞങ്ങളുടെ കോളജില്‍ എത്തി സഖാവ് ബിനോയ് വിശ്വം ആയിരുന്നു നേതൃത്വം നല്‍കിയിരുന്നത്. അന്നദ്ദേഹം എഐഎസ്എഫിന്റെ അഖിലേന്ത്യാ സെക്രട്ടറി ആയിരുന്നു എന്നാണോര്‍മ. അന്ന് കോളജില്‍ എഐഎസ്എഫ് വിരലിലെണ്ണാവുന്ന ഏതാനും പേര്‍ മാത്രമുള്ള സംഘടന ആയിരുന്നു.

ഇപ്പോള്‍ അവിടെ അതു പോലും ഇല്ല് പഴയ കമ്യൂണിസ്റ്റ് നേതാവും എംപിയും എഐടിയുസി ജനറല്‍ സെക്രട്ടറിയും ഒക്കെ ആയിരുന്ന ബാലചന്ദ്രമേനോന്റെ മകന്‍ രവികുമാര്‍ കോളജില്‍ എന്റെ രണ്ടു വര്‍ഷം സീനിയറും എഐഎസ്എഫ് ജില്ലാ സെക്രട്ടറിയും അതിലേറെ എന്റെ സുഹൃത്തും ആയിരുന്നു (പിന്നീട് രവികുമാര്‍ പഴയ സിപിഐ നേതാക്കളുടെ പലരുടെയും മക്കളെ പോലെ സോവിയറ്റ് യൂണിയനില്‍ എന്‍ജിനീയറിങ് പഠനത്തിന് പോയി. ബോംബയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായി. ഏതാനും വര്‍ഷം മുന്‍പ് ദുഃഖകരമായ സാഹചര്യത്തില്‍ മരണപ്പെട്ടു) ആ ജാഥാ സ്വീകരണത്തില്‍ ബിനോയ് വിശ്വം പ്രസംഗിക്കാന്‍ തുടങ്ങിയതും ആര്‍ത്തട്ടഹസിച്ചു ഒരു സംഘം കെഎസക്കാര്‍ പ്രസംഗം തടസ്സപ്പെടുത്തി. വല്ലാത്തൊരു അന്തരീക്ഷം ആയി.

വിരലില്‍ എണ്ണാവുന്ന എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഈ കെഎസ് അട്ടഹാസത്തില്‍ നിസ്സഹായരായി. രവികുമാര്‍ എന്റെ സുഹൃത്തായത് കൊണ്ടും എഐഎസ്എഫ് എന്തു തന്നെയായാലും ഒരു ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായി അറിയപ്പെടുന്നതിനാലും ഞങ്ങള്‍ എസ്എഫ്‌ഐക്കാര്‍ സംഘമായി മുദ്രാവാക്യം വിളിച്ചെത്തി കെഎസ്യൂവിനെ വെല്ലുവിളിച്ചു. (തലേദിവസം കോണ്‍ഗ്രസ് അക്രമികള്‍ കോളജില്‍ കയറി ആക്രമിച്ചതിന്റെ പരുക്കോടെയായിരുന്നു ഞങ്ങള്‍ എത്തിയത്, ആ വിരോധവും ഉണ്ടായിരുന്നു) എസ്എഫ്‌ഐക്കാരോട് എതിര്‍ത്ത് നില്‍ക്കാനുള്ള ശേഷി അവിടെ കെഎസ്യൂവിന് ഉണ്ടായിരുന്നില്ല.

സഖാവ് ബിനോയ് വിശ്വം പ്രസംഗം തുടര്‍ന്നു. കെഎസ്യുവിനെ കണക്കിന് ‘കസര്‍ത്തും’ എന്നായിരുന്നു ഞങ്ങള്‍ വിചാരിച്ചത്. പക്ഷേ, എല്ലാ കേള്‍വിക്കാരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് എസ്എഫ്‌ഐയെ അധിക്ഷേപിച്ചും കെഎസ്യുവിനെ സ്‌നേഹപൂര്‍വം ഉപദേശിച്ചും ആയിരുന്നു ആ സന്ദര്‍ഭത്തിലും സഖാവ് ബിനോയ് പ്രസംഗിച്ചത്. ഇത് പിന്നീട് എസ്എഫ്‌ഐ യൂണിറ്റ് എക്‌സിക്യുട്ടിവ് യോഗത്തില്‍ വലിയ ചര്‍ച്ചയായി. എഐഎസ്എഫ് ജാഥയ്ക്ക് സംരക്ഷണം ഒരുക്കിയത് തെറ്റായി എന്നൊക്കെ പലരും വിമര്‍ശനം ഉന്നയിച്ചു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആയ എം.എസ്.സകറിയ ആ യോഗത്തില്‍ സംബന്ധിച്ചിരുന്നു. അദ്ദേഹം ഈ പ്രവൃത്തിയെ (എഐഎസ്എഫ് ജാഥയെ സംരക്ഷിച്ചതിനെ) ന്യായീകരിച്ചു.

അദ്ദേഹം പറഞ്ഞു; ‘ശക്തമായ ഇടതുപക്ഷ ഐക്യമാണ് രാജ്യത്താകെ വളര്‍ന്നു വരേണ്ടത്. അതിന്റെ പ്രതിഫലനമായി ക്യംപസുകളില്‍ ശക്തമായ ഇടതു വിദ്യാര്‍ഥി ഐക്യം ശക്തിപ്പെടണം”. അപ്പോള്‍ ഒരു പ്രവര്‍ത്തകന്‍ സംശയം ഉന്നയിച്ചു; ഈ ഐക്യം നമ്മള്‍ മാത്രം ഉണ്ടാക്കിയെടുക്കേണ്ടതാണോ? അവര്‍ക്കും തോന്നണ്ടേ? അതിനും സഖാവ് സ്റിയ മറുപടി പറഞ്ഞു; ‘അവരും അങ്ങനെ ചിന്തിക്കേണ്ടി വരും. രൂപപ്പെടുന്ന സാഹചര്യം അതാണ്. എന്നാല്‍ കുറേക്കാലം കോണ്‍ഗ്രസ് കുട്ടുകെട്ടിലായതിന്റെ ആലസ്യം സ്വാഭാവികമാണവര്‍ക്ക് അടിയന്തരാവസ്ഥയില്‍ ഈച്ചര വാരിയരുടെ മകന്‍ രാജനെ പൊലീസ് ഉരുട്ടിക്കൊന്ന് കത്തിച്ചു കളഞ്ഞിട്ടും മിണ്ടാനാവാതെ പോയതിന്റെ ജാള്യതയൊക്കെ ഉണ്ടാവില്ലേ? അതൊക്കെ മാറും. സാഹചര്യങ്ങള്‍ അവരെ രാഷ്ട്രീയമായി പരിപക്വപ്പെടുത്തും’.

കാലം വളരെ മുന്‍പിലേക്കു പോയി. രാജ്യത്ത് ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തമായി. സിപിഎം- സിപിഐ ഐക്യം അഭൂതപൂര്‍വമായ വിധം പ്രായോഗികമായി. സഖാവ് ബിനോയ് വിശ്വം എംഎല്‍എ ആയി, മന്ത്രി ആയി. ഈയടുത്തകാലത്തു രാജ്യസഭാംഗമായി. ബഹുമാന്യനായ സ.കാനം രാജേന്ദ്രന്‍ നിര്യാതനായതിനെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആയി. കേരളത്തിലെ ജനങ്ങളെ നയിക്കുന്ന എല്‍ഡിഎഫിന്റെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളാണിപ്പോള്‍. ഇടത് പക്ഷത്തെ ഓരോരുത്തരും ബഹുമാനിക്കുന്ന വലിയ നേതാവ്. എന്നാല്‍ ആ പഴയ എഐഎസ്എഫ് നേതാവിന്റെ ഉള്ളില്‍ ഇപ്പോഴും ദഹിക്കാതെ കിടക്കുന്ന ‘എന്തെങ്കിലും’ ഉണ്ടോ എന്ന് സഖാവ് ബിനോയ് വിശ്വത്തിന്റെ എസ്എഫ്.ഐയ്‌ക്കെതിരായ പ്രസ്താവന കാണുന്നവര്‍ക്ക് തോന്നിയാല്‍ അതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കേണ്ടത്?

ആര്‍ക്കാണ് സഖാവേ ഒരു തെറ്റും പറ്റാത്തവരായി ഉള്ളത്? വലിയൊരു പ്രസ്ഥാനം, അതും കമ്യൂണിസ്റ്റ് രീതിയില്‍ പിശകുകള്‍ തിരുത്തുന്ന രീതി സഖാവ് ബിനോയ് വിശ്വത്തിനു അറിയാത്തതാണോ? ലോക നിലവാരത്തില്‍ കമ്യൂണിസം പഠിക്കാന്‍ അവസരം ലഭിച്ച സഖാവല്ലേ? ഇടതുപക്ഷത്തിന്റെ ജീവന്‍ മുഴുവന്‍ ഊറ്റിയെടുക്കുന്നതു വരെ വിശ്രമമില്ല എന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്ന തീവ്രവലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ചാണോ തെറ്റുകള്‍ തിരുത്താന്‍ കമ്യൂണിസ്റ്റുകാര്‍ മുതിരേണ്ടത്?

നമ്മുടെ ഒരു ചെറുചലനം പോലും പൊതുവായി ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ആയുധമാക്കുകയാണ് ഇവിടത്തെ വലതുപക്ഷം എന്നത് സഖാവിനു അറിയാത്തതാണോ? എസ്എഫ്‌ഐ മാത്രമല്ല, ഇടതുപക്ഷത്തുള്ള ചെറുതോ വലുതോ ആയ ഒരു പ്രസ്ഥാനത്തിനു അതിലെ ഒരു സഖാവിനും തെറ്റുകള്‍ സംഭവിക്കരുത്. എന്നാല്‍ നമ്മളൊക്കെ ആത്യന്തികമായി മനുഷ്യരല്ലേ സഖാവേ? തെറ്റുകള്‍ സംഭവിക്കുന്നത് കമ്യൂണിസ്റ്റ് സംഘടനാ രീതിയില്‍ തിരുത്താനല്ലേ നാം പഠിച്ചിരിക്കുന്നത്? എസ്എഫ്‌ഐ കേരളീയ സമൂഹത്തില്‍ എത്ര വലിയ ത്യാഗങ്ങള്‍ സഹിച്ചു വളര്‍ന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്!

ഒരു പ്രസ്ഥാനവും അതിലണി നിരന്നിരിക്കുന്നവരുടെ മാത്രം നേട്ടത്തിനല്ല; സമൂഹത്തിന്‍് ആകെ നന്മയ്ക്കായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴും കേരളത്തിലെ കോളജ് ക്യാംപസുകള്‍ ഉത്തരേന്ത്യയിലെ പോലെ മത-ജാതി -വര്‍ഗീയ വിഭജനത്തിലെത്താതെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ എസ്എഫ്‌ഐ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ഒട്ടും ചെറുതല്ലാത്ത പങ്ക് അന്ധമായ ഇടതുവിരുദ്ധര്‍ക്ക് മാത്രമേ നിഷേധിക്കാനാവൂ. ആ കൂട്ടത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ഒരിക്കലും ഉണ്ടാവില്ലല്ലോ. എസ്എഫ്‌ഐ ആയി എന്ന ഒറ്റക്കാരണത്തില്‍ കുരുന്നുപ്രായത്തില്‍ ജീവന്‍ നല്‍കേണ്ടി വന്നവര്‍ എത്രയാണെന്നു സഖാവിനറിയുമോ? അത്തരത്തില്‍ കൊല്ലപ്പെട്ട ഏതെങ്കിലും ഒരു സഖാവിന്റെ മൃതദേഹത്തില്‍ ഒരു തുള്ളി കണ്ണീരും, ഒരു പിടി ചോരപ്പൂക്കളുമായി എത്തിയിട്ടുള്ളവര്‍ക്കേ അതറിയൂ…

ഏതൊരു പ്രസ്ഥഥാനങ്ങളെയും പോലെ എസ്.എഫ്.ഐയ്ക്കും തിരുത്തേണ്ട പിശകുകള്‍ സ്വാഭാവികമായും സംഭവിക്കും. അത് തിരുത്തി മുന്നോട്ടു പോകണം. അതിനു കഴിയുമെന്നുറപ്പാണ്. എന്തുകൊണ്ടെന്നാല്‍ എസ്എഫ്‌ഐ വെറുതെ ഉണ്ടായ ഒരു സംഘടനയല്ല. കാലവും ചരിത്രവും അനിവാര്യതകളില്‍ ജന്മം നല്‍കിയ പ്രസ്ഥാനമാണ്. ആ പ്രസ്ഥാനത്തെ വലതുപക്ഷത്തിന് കൊത്തിവലിച്ചു രുചിക്കാന്‍ എറിഞ്ഞു കൊടുക്കില്ല. എസ്എഫ്‌ഐക്കെതിരെ ഉയരുന്ന ക്രിയാത്മക വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുമ്പോള്‍ അതില്‍ ഒളിപ്പിച്ച വിഷം പുരട്ടിയ കൊലക്കത്തി തിരിച്ചറിയുകയും ചെയ്യും. എസ്എഫ്‌ഐയെ വലതുപക്ഷത്തിനു കൊത്തിവലിക്കാന്‍ എറിഞ്ഞു കൊടുക്കില്ല.

Top