ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തത് മോശം തീരുമാനമായിരുന്നെന്ന് മുന്‍ പാക് ക്രിക്കറ്റര്‍ ബാസിത് അലി. യുട്യൂബ് വീഡിയോയിലൂടെയാണ് ബാസിത് അലി വിമര്‍ശനം നടത്തിയത്. നാലിന് 287 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ, സന്ദര്‍ശകര്‍ക്ക് മുന്നില്‍ 515 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് 280 റണ്‍സിന്റെ ജയം നേടുകയായിരുന്നു.
ഇന്ത്യ കുറെക്കൂടി ബാറ്റുചെയ്യണമായിരുന്നു. കെ.എല്‍. രാഹുലിന് ആദ്യ ഇന്നിങ്‌സില്‍ മികച്ച റണ്‍സ് കണ്ടെത്താനായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിന് ബാറ്റിങ്ങിന് കുറച്ചുകൂടി സമയം അനുവദിക്കേണ്ടിയിരുന്നു. ദുലീപ് ട്രോഫിയിലും അദ്ദേഹം വലിയ റണ്‍സ് കണ്ടെത്തിയിരുന്നില്ല. ക്രീസിലുണ്ടായിരുന്ന രാഹുല്‍ 70-80 റണ്‍സ് നേടിയിരുന്നെങ്കില്‍ അത് ഇന്ത്യക്ക് കൂടുതല്‍ പ്രയോജനം ചെയ്‌തേനെ. വരാനിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ നിര്‍ണായ സ്ഥാനത്താണ് അദ്ദേഹം ബാറ്റുചെയ്യേണ്ടതെന്നും ബാസിത് അലി അഭിപ്രായപ്പെട്ടു.
ALSO READ: ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് ജയം
ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 52 പന്തില്‍ 16 റണ്‍സാണ് രാഹുല്‍ നേടിയിരുന്നത്. എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ 19 പന്തില്‍ 22 റണ്‍സുമായി രാഹുല്‍ ക്രീസില്‍ നില്‍ക്കേയാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്.അഭിപ്രായങ്ങളുമായി നിരവധി ആളുകൾ കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.