തെഹ്റാന്‍: കിഴക്കൻ ഇറാനിലെ ഭൂചലനത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ ദേഹത്ത് വീണ് നാല് പേര്‍ മരിച്ചു. ഖുറാസാന്‍ റദ്‌വി പ്രവിശ്യയിലെ കഷ്മര്‍ കൗണ്ടിയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടാത്. 120ലധികം പേര്‍ക്ക് പരുക്കേറ്റതായും ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
പരുക്കേറ്റവരില്‍ 35 പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായി കഷ്മര്‍ ഗവര്‍ണര്‍ ഹുജ്ജതുല്ല ശരീഅത്ത്മദാരി അറിയിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24ന് ഉണ്ടായ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്നവരെ റെഡ്ക്രസന്റ് വളണ്ടിയര്‍മാര്‍ രക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.