CMDRF

പെട്ടിമുടി ഉരുൾപ്പൊട്ടലിന് നാല് വയസ്; കേന്ദ്രത്തിന്റെ ധനസഹായം ഇപ്പോഴും വാഗ്ദാനം മാത്രമായി നിലനിൽക്കുന്നു

പെട്ടിമുടി ഉരുൾപ്പൊട്ടലിന് നാല് വയസ്; കേന്ദ്രത്തിന്റെ ധനസഹായം ഇപ്പോഴും വാഗ്ദാനം മാത്രമായി നിലനിൽക്കുന്നു
പെട്ടിമുടി ഉരുൾപ്പൊട്ടലിന് നാല് വയസ്; കേന്ദ്രത്തിന്റെ ധനസഹായം ഇപ്പോഴും വാഗ്ദാനം മാത്രമായി നിലനിൽക്കുന്നു

തിരുവനന്തപുരം: പെട്ടിമുടി ഉരുൾപൊട്ടൽ സംഭവിച്ച് നാലുവർഷം തികയുമ്പോൾ മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇപ്പോഴും ലഭിച്ചിട്ടില്ല. കേരള സർക്കാർ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയും, തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച മൂന്നുലക്ഷവും ഇരകളുടെ ബന്ധുക്കൾക്ക് നൽകിയിട്ടും കേന്ദ്രം പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപ ഇതുവരെ നൽകിയിട്ടില്ല. കാണാതായവരുൾപ്പെടെ 70 പേരുടെയും ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകി.

തമിഴ്നാട്ടിൽ താമസക്കാരെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയവർക്ക് തമിഴ്നാടും ധനസഹായം നൽകിയിരുന്നു. 2020 ആഗസ്റ്റ് ആറിന് രാത്രിയാണ് രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടി തൊഴിലാളി ലയങ്ങൾ തകർന്ന് 66 പേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്തത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ദുരന്തത്തിൽ മക്കളെ നഷ്ട്ടപ്പെട്ട ഷൺമുഖനാഥൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.’ കേരള, തമിഴ്‌നാട് സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായം ഞങ്ങൾക്ക് ലഭിച്ചു. ആവർത്തിച്ച് ശ്രമിച്ചിട്ടും കേന്ദ്രർസക്കാർ പ്രഖ്യാപിച്ച ധനസഹായം ഞങ്ങൾക്ക് ലഭിച്ചില്ലെന്ന് ‘അദ്ദേഹം പറഞ്ഞു. മൂന്നാറിൽ താമസിച്ചിരുന്ന ഷൺമുഖത്തിന്റെ മക്കൾ പെട്ടിമുടിയിലുള്ള വല്യച്ഛന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ദുരന്തം.

പെട്ടിമുടി സ്വദേശിയായ റെജിമോന് അമ്മ ചന്ദ്രികയെയും സഹോദരന്റെ മകൾ അഞ്ജുമോളെയുമാണ് ദുരന്തത്തിൽ നഷ്ടമായത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റെജിമോനും പറയുന്നത്. ചെറുപ്പത്തിലേ അമ്മയെ നഷ്ടമായ അഞ്ജുമോൾ അമ്മൂമ്മ ചന്ദ്രികയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കേന്ദ്രസർക്കാർ ദുരന്തത്തിനിരയായവരുടെ ബന്ധുക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു എന്നും ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള എല്ലാ വിവരങ്ങളും നൽകിയിരുന്നു എന്നുമാണ് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പക്ഷേ ഇതുവരെ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. 2020 ആഗസ്റ്റ് ആറിന് രാത്രി 10.45നായിരുന്നു തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾക്കു മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയ കല്ലും മണ്ണും പതിച്ചത്.

ഗതാഗത വാർത്താവിനിമയ വൈദ്യുതി ബന്ധങ്ങളെല്ലാം തകരാറിലായതോടെ ദുരന്തം പുറം ലോകമറിയുന്നത് നേരം പുലർന്നിട്ടാണ്. രാവിലെ ആദിവാസികളും മറ്റ് തോട്ടം തൊഴിലാളികളും ചേർന്ന് കൈകൊണ്ട് മണ്ണുമാന്തിയും മറ്റുമാണ് ദുരന്തത്തിലകപ്പെട്ട 82 പേരിൽ 12 പേരെ രക്ഷപെടുത്തിയത്. പുഴയിലൂടെ ഒഴുകിപ്പോയ മൃതദേഹം 14 കിലോമീറ്റർ ദൂരെ എട്ടടിയിലധികം ഉയരമുള്ള മരത്തിൽ നിന്ന് വരെ കണ്ടെത്തി. 18 ദിവസം നീണ്ട തെരച്ചിലിൽ ആകെ 66 മൃദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ ഒരു ഗർഭിണിയും 18 കുട്ടികളും ഉൾപ്പെടും. 22 കുടുംബങ്ങളിൽ 14 കുടുംബങ്ങൾ പൂർണമായും ഇല്ലാതായി. മൃതദേഹങ്ങൾ രാജമല എസ്റ്റേറ്റിൽ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ചാണ് സംസ്‌കരിച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട എട്ട് കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ കുറ്റിയാർവാലിയിൽ പുതിയ വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു.

Top