CMDRF

റെയില്‍വേയില്‍ തൊഴില്‍ വാഗ്ദാനം നല്‍കി തട്ടിപ്പ്

റെയില്‍വേയില്‍ തൊഴില്‍ വാഗ്ദാനം നല്‍കി തട്ടിപ്പ്
റെയില്‍വേയില്‍ തൊഴില്‍ വാഗ്ദാനം നല്‍കി തട്ടിപ്പ്

തലശ്ശേരി: റെയില്‍വേയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് വന്‍ തുക തട്ടിയെടുത്തെന്ന പരാതികളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ചൊക്ലി നിടുമ്പ്രം സ്വദേശി ശശിയെ തലശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു. സ്ത്രീ ഉള്‍പ്പെടെയുള്ള തട്ടിപ്പുസംഘത്തിലെ മറ്റുള്ളവര്‍ പൊലീസ് അന്വേഷണത്തിനിടെ നാട്ടില്‍നിന്നും മുങ്ങിയതായാണ് വിവരം. ഇരിട്ടി, ചാല, കോയ്യോട്, പിണറായി, മമ്പറം, കാസര്‍കോട് പീലിക്കോട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നായി 30ഓളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. കുറുക്കുവഴിയിലൂടെ റെയില്‍വേയില്‍ കയറിപ്പറ്റാന്‍ ശ്രമിച്ച ഇവരില്‍നിന്ന് ഓരോ ജോലിക്കും വ്യത്യസ്ത നിരക്കില്‍ 10 ലക്ഷം മുതല്‍ മുകളിലോട്ടാണ് വാങ്ങിയത്.

35 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കാലിക്കടവിലെ ഉദ്യോഗാര്‍ഥി പയ്യന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോഴിക്കോട് ജില്ലയില്‍ നാലുപേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. തട്ടിപ്പ് സംബന്ധിച്ച് കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി, പയ്യന്നൂര്‍, പിണറായി പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. റെയില്‍വേയുടെ വ്യാജരേഖ ചമച്ച് കമേഴ്സ്യല്‍ ക്ലര്‍ക്ക് ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് രണ്ടുപേരില്‍ നിന്ന് 36.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് തലശ്ശേരി പൊലീസില്‍ ലഭിച്ച പരാതി. ചൊക്ലി സ്വദേശി ശശി, പുനലൂര്‍ സ്വദേശി ശരത്ത്, തിരുവനന്തപുരം സ്വദേശി ഗീതാറാണി എന്നിവര്‍ക്കെതിരെയാണ് വിവിധ വകുപ്പുകളില്‍ തലശ്ശേരി പൊലീസ് കേസെടുത്തത്. 2023 നവംബര്‍ 17ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്നും ചെന്നൈയില്‍നിന്നും പണം നല്‍കിയതായാണ് പരാതി.

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 35,20,000 രൂപ വാങ്ങി വഞ്ചിച്ചതിന് പയ്യന്നൂര്‍ പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ചൊക്ലിയിലെ ശശി, മക്രേരിയിലെ ലാല്‍ചന്ദ്, കണ്ണൂര്‍ സിറ്റിയിലെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്. 2023 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2024 ഫെബ്രുവരി ആറ് വരെ കാലയളവില്‍ പണം വാങ്ങി വഞ്ചിച്ചതായാണ് പരാതി.

ഓരോ ജോലിക്കും നിശ്ചിത തുകയാണ് ഇവര്‍ വാങ്ങുന്നത്. ഇതിനായി സതേണ്‍ റെയില്‍വേ ജോബ് റിക്രൂട്ട്‌മെന്റ് വേക്കന്‍സി (ഫോര്‍ ഓഫിസ് ആന്‍ഡ് ഏജന്റ് യൂസ് ഓണ്‍ലി) എന്ന പേരില്‍ തയാറാക്കിയ ചാര്‍ട്ടുമുണ്ട്. ഇതില്‍ ലൈസന്‍സ്ഡ് ഏജന്റ് എന്ന പേരില്‍ ഫോട്ടോ പതിച്ചിട്ടുണ്ട്. യോഗ്യത, ജോലി ലഭിച്ചാല്‍ കിട്ടുന്ന ശമ്പളം, നല്‍കേണ്ട തുക, കമീഷന്‍ എന്നിവയൊക്കെ ചാര്‍ട്ടിലുണ്ട്. അസി. സ്റ്റേഷന്‍ മാസ്റ്റര്‍ ഗ്രൂപ് (സി) നിയമനത്തിന് പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. ജൂനിയര്‍ എന്‍ജിനീയര്‍ 12 ലക്ഷം, ടിക്കറ്റ് എക്‌സാമിനര്‍ ഒമ്പത് ലക്ഷം, ക്ലര്‍ക്ക് ആറ് ലക്ഷം, പ്യൂണ്‍ മൂന്ന് ലക്ഷം, ഡോക്ടര്‍ 20 ലക്ഷം, നഴ്‌സ് 10 ലക്ഷം എന്നിങ്ങനെയാണ് തുക. നിരവധിപേര്‍ ഉള്‍പ്പെട്ട സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

Top