പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിത്തതിന് ബഹ്‌റൈനിൽ പ്രദർശനാനുമതി. ഏപ്രിൽ മൂന്ന് മുതലാണ് സിനിമ ബഹ്‌റൈനിൽ പ്രദർശിപ്പിക്കുക. നേരത്തെ ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രമായിരുന്നു സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചിരുന്നത്. ആടുജീവിതം ബഹ്‌റൈനിലെ തിയേറ്ററുകളിലുമെത്തുന്നു എന്ന വാർത്തയെ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ആദ്യ ഷോയ്ക്ക് എല്ലാ തിയേറ്ററുകളിലും വലിയ തോതിൽ ഓൺലൈൻ ബുക്കിങ് ലഭിച്ചിട്ടുണ്ട്.
അതേസമയം ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ സെൻസറിങ് മാർച്ച് 31 ന് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മലയാള സിനിമയുടെ കളക്ഷനിൽ വലിയ പങ്ക് ജിസിസി രാജ്യങ്ങൾ വഹിക്കുന്നുണ്ട്. കൂടുതൽ ജിസിസി രാജ്യങ്ങളിൽ പ്രദർശനം തുടങ്ങുന്നതോടെ സിനിമയുടെ കളക്ഷനിലും അത് ഗുണം ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
നിലവിൽ രണ്ടുദിവസം കൊണ്ട് സിനിമ ആഗോളതലത്തിൽ 30 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമായി ഇന്നലെ സിനിമ 6.5 കോടി നേടിയെന്നാണ് സൂചന. ഇന്നലെ 75.09 ശതമാനം ഒക്യുപൻസിയാണ് സിനിമയ്ക്ക് ലഭിച്ചത്. വാരാന്ത്യം, ഞായറാഴ്ച, ഈസ്റ്റർ എന്നിവ കാണിക്കിലെടുത്താൽ സിനിമയുടെ കളക്ഷനിൽ വലിയ വർധനവുണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. അതോടെ അടുത്ത ദിവസങ്ങളിൽ തന്നെ സിനിമ 50 കോടി ക്ലബിൽ ഇടം നേടും എന്നാണ് കണക്കുകൂട്ടൽ.