ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ ചെലവിട്ടത് 1.13 കോടി

ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ ചെലവിട്ടത് 1.13 കോടി

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വിസിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ടത് ഒരു കോടി പതിമൂന്ന് ലക്ഷം രൂപയെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിനെതിരായ ഹർജിക്ക് ഇതുവരെ യൂണിവേഴ്സിറ്റി ചെലവിട്ടത് 8ലക്ഷം രൂപയാണ്.

കോടതിച്ചെലവ് വിസിമാരിൽ നിന്നോ തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

വിസിമാർ ചെലവഴിച്ച തുകയുടെ കണക്ക് നിയമസഭയിൽ വെച്ചത്

കണ്ണൂർ വിസി – Rs 69,25340
കുഫോസ് വിസി – Rs 35,71311
കെടിയു വിസി – Rs 1,47515
കാലിക്കറ്റ് വിസി – Rs 4,25000
കുസാറ്റ് വിസി – Rs 77500
മലയാളം സർവ്വകലാശാല വിസി – Rs 1,00000
ഓപ്പൺ സർവ്വകലാശാല വിസി – Rs 53000.
ഡോ. പ്രിയ വർഗീസ് (wife of K. K. Ragesh ex MP) – Rs 7,80000.

വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയും സമീപിച്ച വൈസ് ചാൻസർമാർ കോടതിച്ചെലവുകൾക്കായി സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്നാണ് പണം ചെലവിട്ടത്.

ഇത് പാടില്ലാത്തതാണെന്ന് ആർഎസ് ശശികുമാർ തലവനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറയുന്നു. ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ വെളിപ്പെടുത്തി. ശ്രീ എൽദോസ് പി. കുന്നപ്പള്ളിലിന്റെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി വിശദമായ കണക്ക് നിയമസഭയ്ക്ക് നൽകിയത്.

കണ്ണൂർ വിസി ആയിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപയാണ് സര്‍വ്വകലാശാല ഫണ്ടിൽ നിന്ന് ചെലവിട്ടത്. കുഫോസ് വിസിയായിരുന്ന ഡോ. റിജി ജോൺ 36 ലക്ഷം രൂപയും, സാങ്കേതിക സർവ്വകലാശാല വിസിയായിരുന്ന ഡോ. എംഎസ്. രാജശ്രീ ഒന്നര ലക്ഷം രൂപയും ചെലവിട്ടു.

കാലിക്കറ്റ് വിസി ഡോ. എംകെ ജയരാജ് നാല് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയും, കുസാറ്റ് വിസി ഡോ. കെ. എൻ. മധുസൂദനൻ 77,500 രൂപയും, മലയാളം സർവകലാശാല വിസിയായിരുന്ന ഡോ. വി അനിൽകുമാർ ഒരു ലക്ഷം രൂപയും, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ. മുബാറക് പാഷ 53000 രൂപയും, സർവ്വകലാശാല ഫണ്ടിൽ നിന്ന് ചെലവിട്ടതായി മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

അതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസ്സർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കോടതിച്ചെലവിനായി 8 ലക്ഷം രൂപ നാളിതുവരെ കണ്ണൂർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവാക്കിയതായും, സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുള്ള SLP യുടെ വിചാരണ പൂർത്തിയാകാത്തതുകൊണ്ട് പ്രസ്തുത കേസിന്റെ ചെലവുകൾ സർവ്വകലാശാല നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

കണ്ണൂർ വിസി യും കുഫോസ് വിസിയും സുപ്രീം കോടതിയിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നതിന് മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിനെ പ്രത്യേകമായി ചുമതലപെടുത്തുകയായിരുന്നു. കാലിക്കറ്റ്‌ വിസി, ഹൈക്കോടതിയിലെ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസിലിനെ ഒഴിവാക്കി സീനിയർ അഭിഭാഷകന്റെ സേവനം തേടിയതിന് നാലേകാൽ ലക്ഷം രൂപയാണ് യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ടത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിന്റെ ഹർജ്ജി ഹൈ ക്കോടതിയിൽ പരിഗണിക്കുമ്പോഴും യൂണിവേഴ്സിറ്റി കൗൺസലിനെ ഒഴിവാക്കി മുതിർന്ന അഭിഭാഷകൻ പി രവീന്ദ്രനെ ചുമതലപെടുത്തിയതിന് 6,50000 രൂപ (ആറര ലക്ഷം) രൂപ കണ്ണൂർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ടു.

സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് കോടതിച്ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്. എന്നാൽ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കി കോടതിയിൽ ചോദ്യം ചെയ്യുന്നതിന് സർവ്വകലാശാല ഫണ്ടിൽ നിന്ന് തുകചെലവിടുന്നത് ആദ്യമായാണ്. ഇത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ തന്നെ ചൂണ്ടികാട്ടിയിട്ടുണ്ട്.

സർവകലാശാല ഉദ്യോഗസ്ഥർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ അവർ സ്വന്തം ചെലവിൽ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ, വിസിമാർ ഫയൽ ചെയ്ത ഹർജ്ജികൾക്ക് വേണ്ടി ചെലവിട്ട തുക ബന്ധപ്പെട്ട വിസിമാരിൽ നിന്നോ, യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

Top