ധാക്ക : ബംഗ്ലാദേശ് അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗിനെ ഇടക്കാല സർക്കാർ നിരോധിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ബുധനാഴ്ച പുറത്തിറക്കി. 2009ലെ തീവ്രവാദ വിരുദ്ധ നിയമത്തിലെ ക്ലോസ് 18(1) പ്രകാരമാണ് തീരുമാനം. വിജ്ഞാപന പ്രകാരം ഛത്ര ലീഗിനെ ഇനി മുതൽ തീവ്രവാദ സംഘടനയായിട്ടാരിക്കും കണക്കാക്കുക.
ഛത്ര ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മതമൗലികവാദികൾ നൽകിയ അന്ത്യശാസനം വ്യാഴാഴ്ച അവസാനിക്കേണ്ടതായിരുന്നു.ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഇസ്‌ലാമി ഛത്ര ഷിബിറും നിരോധിത സംഘടനയായ ഹിസ്‌ബുത്തഹ്‌രീറും ഛത്ര ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Also Read: ഇറാനെ ആക്രമിക്കാൻ തയ്യാറെടുപ്പ് പൂർത്തിയാക്കി ഇസ്രയേൽ, മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിച്ചേക്കും
1971-ലെ ബംഗ്ലാദേശ് വിമോചനപോരാട്ട സമയത്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തതിന് ജമാഅത്ത് ഛത്ര ഷിബിറിനെയെയും ബന്ധപ്പെട്ട എല്ലാ ഗ്രൂപ്പുകളെയും മുൻ സർക്കാർ നിരോധിച്ചിരുന്നു. അവാമി ലീഗിന്റെ പതനത്തിന് ശേഷം വന്ന ഇടക്കാല സർക്കാർ ആ നിരോധനം നീക്കി.
ഇടക്കാല സർക്കാർ ഛത്ര ലീഗിനെ നിരോധിച്ചതിന് പിന്നാലെ ബുധനാഴ്ച രാത്രി ഛത്ര ലീഗിന്റെ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഇയാസ് അൽ റിയാദിനെ ധാക്ക മെട്രോപൊളിറ്റൻ പോലീസ് (ഡിഎംപി) ഡിറ്റക്ടീവ്സ് അറസ്റ്റ് ചെയ്തു. നിരോധനത്തിനെതിരെ ഛത്ര ലീഗ് നേതാക്കളും പ്രവർത്തകരും വ്യാഴാഴ്ച തലസ്ഥാനത്ത് പ്രതിഷേധ ജാഥ നടത്തി.