CMDRF

ടെലിഗ്രാമിലൂടെ നാട്ടിലിറങ്ങി ഹാംസ്റ്റർ

ടെലിഗ്രാമിലൂടെ നാട്ടിലിറങ്ങി  ഹാംസ്റ്റർ
ടെലിഗ്രാമിലൂടെ നാട്ടിലിറങ്ങി  ഹാംസ്റ്റർ

വെറുതെ സ്‌ക്രീനിൽ ഞെക്കിയാൽ ലക്ഷങ്ങൾ കിട്ടുമെന്ന് പറയപ്പെടുന്ന ക്രിപ്‌റ്റോ എലിയാണ് ഇപ്പോഴത്തെ താരം. യാതൊരു മുടക്കുമുതലുമില്ലാതെ പണം വാരാമെന്ന വാഗ്ദാനത്തോടെയുളള ഹാംസ്റ്റർ കോംബാറ്റ് റീൽസുകൾ ഇന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ ആകൃഷ്ടരായി കൊച്ചുകുട്ടികൾ മുതൽ യുവാക്കൾ വരെ ക്രിപ്‌റ്റോ മൈനിങ്ങിന് ഇറങ്ങിതിരിച്ചരിക്കുകയാണ്. അതേസമയം ഈ ഗെയിം തട്ടിപ്പാണെന്നും സൈബർ ലോകത്ത് ഇത്തരം തട്ടിപ്പുകൾ പല കാലങ്ങളിലായി ധാരാളം നടന്നിട്ടുണ്ടെന്നും ഒരു വിഭാഗം ആളുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. മാർച്ചിൽ അവതരിക്കപ്പെട്ട ഗെയിം ഇതിനകം തന്നെ ലോകമെമ്പാടുമായി 200 മില്യണിലധികം ആളുകളാണ് കളിക്കുന്നത്. നിലവിൽ ഹാംസ്റ്റർ എന്ന ക്രിപ്‌റ്റോ കറൻസിക്ക് മൂല്യമൊന്നുമില്ല. എങ്കിലും ജൂലൈയിൽ ഹാംസ്റ്റർ കോംബാറ്റ് ഓ കമ്പനി ക്രിപ്‌റ്റോ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പറയപ്പെടുന്നത്.

എലി വർഗത്തിൽപെട്ട ജീവിയാണ് ഹാംസ്റ്റർ. ടെലഗ്രാം മെസേജിങ് ആപ്പ് അടിസ്ഥാനമാക്കിയുളള ഒരു ‘പ്ലേ റ്റു ഏൺ’ മെസേജിങ് ബോട്ട് ആണ് ഹാംസ്റ്റർ കോംബാറ്റ്. ഗെയിം കളിക്കുന്നതിനൊപ്പം ക്രിപ്‌റ്റോ കറൻസി പരിചയപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നുണ്ട്. ക്രിപ്‌റ്റോ മൈനിങ് ആണ് ഇവിടെ നടക്കുന്നത്. ഗെയിം വികസിപ്പിച്ചത് ആരാണെന്ന് വെളിപ്പെട്ടിട്ടില്ലെങ്കിലും റഷ്യൻ സംരഭകനായ എഡ്വോർഡ് ഗുറിനോവിച്ച് ആണ് ഇതിന് നേതൃത്വം നൽകുന്നതെന്നുളള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

വളരെ ലളിതമായി തന്നെ ഈ ഗെയിം കളിക്കാം. ടെലഗ്രാമിൽ ലഭിക്കുന്ന ലിങ്ക് വഴി ഉപഭോക്താക്കൾക്ക് ഗെയിമിലേക്ക് പ്രവേശിക്കാം. അതിന് ശേഷം ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് തെരഞ്ഞെടുക്കാം. എലിയുടെ ചിത്രം കാണുന്നിടത്ത് സ്‌ക്രീനിൽ നിരന്തരം ടാപ്പ് ചെയ്യുന്നതിനനുസരിച്ച് കോയിനുകൾ അഥവാ ഹാംസ്റ്റർ ടോക്കനുകൾ ശേഖരിക്കാം. ഗെയിമിൽ ഒരു വെർച്വൽ ബിസിനസ് എക്സ്ചേഞ്ചിന്റെ സിഇഒ ആയിരിക്കും നിങ്ങൾ. വ്യവസായം മെച്ചപ്പെടുത്തുകയാണ് നിങ്ങളുടെ ഉത്തരവാദിത്തം. ഹാംസ്റ്റർ മുന്നോട്ടുവെക്കുന്ന ടാസ്‌ക്കുകൾ പൂർത്തിയാക്കിയും കാർഡുകൾ പർച്ചേസ് ചെയ്തും ലിങ്കുകൾ ഷെയർ ചെയ്തും ക്രിപ്‌റ്റോ കോയിനുകൾ വാരിക്കൂട്ടാം. ഗെയിം കളിക്കുന്നയാളുടെ പ്രൊഫിറ്റ് പെർ അവർ എന്ന ഡിജിറ്റൽ പേഴ്‌സിലാണ് ഈ കോയിനുകൾ വീഴുക. ദിവസവും ഈ ഗെയിം കളിച്ചില്ലെങ്കിൽ പിന്നിലായി പോവുകയും ചെയ്യും. അതുകൊണ്ട് തന്നെ കുട്ടികളും, മുതിർന്നവരും ഗെയിമിന് അടിമപ്പെടുന്നതായും റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്. ലക്ഷക്കണക്കിന് കോയിനുകളാണ് ഓരോ ദിവസവും ഗെയിം കളിയിലൂടെ നേടിയെടുക്കുന്നത്.

കോയിനുകൾ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽ വിറ്റാൽ പണം കിട്ടുമെന്നാണ് പറയപ്പെടുന്നത്. ടോൺ ബ്ലോക്ക് ചെയിൻ അടിസ്ഥാനമാക്കിയുള്ള ഹാംസ്റ്റർ കോയിനുകൾ ടോൺ വാലറ്റ് ആപ്പിലേക്ക് മാറ്റുകയും ലിസ്റ്റ് ചെയ്യുന്ന സമയത്ത് അത് വിറ്റ് പണമാക്കി മാറ്റുകയുമാണ്. എന്നാൽ റീൽസിലും മറ്റും പറയുന്നത് പോലെ ക്രിപ്‌റ്റോ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടാൽ വൻതോതിലുളള വരുമാനം ലഭിക്കില്ലെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്. നിലവിൽ ഈ ഗെയിം തട്ടിപ്പാണെന്നുളള റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത മാസം ക്രിപ്‌റ്റോ വിപണിയിൽ ഹാംസ്റ്റർ കോംബാറ്റ് ലിസ്റ്റ് ചെയ്യപ്പെടുന്നതിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നവർ. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അല്പം കരുതൽ നല്ലതാണ്.

Top