CMDRF

‘വേണമെങ്കില്‍ തൂക്കി കൊല്ലൂ’; നിര്‍വ്വികാരനായി ഡോക്ടറുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി

‘വേണമെങ്കില്‍ തൂക്കി കൊല്ലൂ’; നിര്‍വ്വികാരനായി ഡോക്ടറുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി
‘വേണമെങ്കില്‍ തൂക്കി കൊല്ലൂ’; നിര്‍വ്വികാരനായി ഡോക്ടറുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി

കൊല്‍ക്കത്ത: ‘വേണമെങ്കില്‍ തൂക്കി കൊല്ലൂ’, ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് കസ്റ്റഡിയിലിരിക്കെ പൊലീസിനോട് പറഞ്ഞ വാക്കുകളാണിത്. തീര്‍ത്തും നിര്‍വ്വികാരനായി, പശ്ചാത്താപമില്ലാതെ പ്രതിയുടെ പ്രതികരണമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ശരീരത്തില്‍ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകത്തിന് മുമ്പ് ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. സഞ്ജയ് റോയ് ആശുപത്രി ജീവനക്കാരനല്ല. കൊല്‍ക്കത്ത പൊലീസിന്റെ സിവിക് വളണ്ടിയറായ ഇയാള്‍ ആശുപത്രിയിലെ പബ്ലിക് ഔട്ട് പോസ്റ്റിലാണ് ജോലി ചെയ്തിരുന്നത്. ദുരന്തം പോലുള്ള അടിയന്തരഘട്ടങ്ങളില്‍ പൊലീസിനെ സഹായിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നവരാണ് സിവിക് വളണ്ടിയര്‍മാര്‍. കരാര്‍ ജീവനക്കാരായ ഇവര്‍ക്ക് മാസം 12000 രൂപയാണ് ശമ്പളം. ട്രാഫിക് നിയന്ത്രിക്കുന്നതടക്കമുള്ള ജോലികളിലും പൊലീസ് ഇവരെ ഉള്‍പ്പെടുത്താറുണ്ട്.

2019 ല്‍ കൊല്‍ക്കത്ത പൊലീസിന്റെ സിവിക് വളണ്ടിയറായി ജോലി ആരംഭിച്ച ഇയാളെ പിന്നീട് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിന്റെ പൊലീസ് ഔട്ട് പോസ്റ്റിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ രോഗികള്‍ക്ക് അഡ്മിഷന്‍ ശരിയാക്കാനും കിടക്കകള്‍ ലഭിക്കാനുമെല്ലാം രോഗികളുടെ ബന്ധുക്കളില്‍ നിന്ന് ഇയാള്‍ കൈക്കൂലി വാങ്ങുമെന്നുമാണ് ലഭിക്കുന്ന വിവരം. പൊലീസുകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ അധികാരമോ ഇല്ലെന്നിരിക്കെ ഇയാള്‍ കൊല്‍ക്കത്ത പൊലീസ് എന്നെഴുതിയ ടിഷര്‍ട്ട് ധരിച്ചാണ് നടക്കാറുള്ളത്. ബൈക്കിലും കെപി എന്ന ടാഗ് ഒട്ടിച്ചിട്ടുണ്ട്. കൊല്‍ക്കത്ത പൊലീസ് ജീവനക്കാരനാണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്താറുള്ളത്. റോയ് നാല് തവണ വിവാഹിതനായിരുന്നുവെന്നും ഇയാളുടെ മോശം പെരുമാറ്റം കാരണം മുന്‍ ഭാര്യമാരില്‍ മൂന്ന് പേര്‍ ഉപേക്ഷിച്ചു പോയെന്നും അയല്‍വാസികള്‍ പറഞ്ഞു. പ്രതി ദിവസവും മദ്യപിച്ചാണ് വീട്ടില്‍ വരാറുള്ളതെന്നും അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെയും ആശുപത്രിയിലെയും എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഇയാള്‍ക്ക് പ്രവേശിക്കാനാകും. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ എമര്‍ജന്‍സി ബില്‍ഡിങ്ങിലേക്ക് പുലര്‍ച്ചെ നാല് മണിക്ക് റോയ് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഈ ദൃശ്യത്തില്‍ ഇയാളുടെ പക്കലുണ്ടായിരുന്ന ബ്ലൂട്ടൂത്ത് ഇയര്‍ഫോണ്‍ തരിച്ച് ഇറങ്ങുമ്പോള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ല. റോയിയുടെ ഫോണുമായി പെയര്‍ ചെയ് ഈ ഹെഡ് സെറ്റ് ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ചു. റോയിക്കെതിരായ പ്രധാന തെളിവുകളിലൊന്നാണ് ഈ ബ്ലൂടൂത്ത് ഹെഡ് സെറ്റ്.

പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിറയെ പോണോഗ്രഫിക് ദൃശ്യങ്ങളാണെന്നും പൊലീസ് പറഞ്ഞു..പ്രതിയെ ഓഗസ്റ്റ് 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡോക്ടറുടെ കൊലപാതകം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ സുരക്ഷയില്‍ ചോദ്യമുയരുകയും ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ സുരക്ഷാ ഏജന്‍സിക്കും പിഴവുകളുണ്ടെന്ന് റസിഡന്റ് ഡോക്ടര്‍മാര്‍ ആരോപിക്കുകും ചെയ്തതോടെ ദീര്‍ഘകാലമായി ആശുപത്രിയുടെ ചുമതല വഹിച്ചിരുന്ന സൂപ്രണ്ട് ഡോ.സഞ്ജയ് വസിഷ്ഠയെ മാറ്റി പകരം ആശുപത്രി ഡീന്‍ ബുല്‍ ബുല്‍ മുഖോപാധ്യായയെ സൂപ്രണ്ടായി നിയമിച്ചു.

Top