CMDRF

ഹരിയാന ഇന്ന് വിധിയെഴുതാന്‍ ബൂത്തിലേക്ക്

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്

ഹരിയാന ഇന്ന് വിധിയെഴുതാന്‍ ബൂത്തിലേക്ക്
ഹരിയാന ഇന്ന് വിധിയെഴുതാന്‍ ബൂത്തിലേക്ക്

ചണ്ഡിഗഢ്: ഹരിയാനയിൽ ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ്.90 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 20,629 ബൂത്തുകളിലായി 2.03 കോടി വോട്ടര്‍മാര്‍ ഹരിയാനയുടെ വിധി നിര്‍ണയിക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. അടുത്ത ചൊവ്വാഴ്ച ജമ്മു- കശ്മീരിനൊപ്പം ഹരിയാനയില്‍ വോട്ടെണ്ണല്‍ നടക്കും.

സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ഇതിന് പുറമേ ആംആദ്മി, ജെജെപി, ഐഎന്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികളും മത്സര രംഗത്തുണ്ട്. ബിജെപി തുടര്‍ ഭരണം പ്രതീക്ഷിക്കുമ്പോള്‍ പത്ത് വര്‍ഷത്തെ ഭരണത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. മോദിയുടെ ഭരണം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറഞ്ഞത്. അതേസമയം, കര്‍ഷ പ്രശ്‌നങ്ങളും അഗ്നിവീര്‍ അടക്കമുള്ള വിഷയങ്ങളും ഉയര്‍ത്തി ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്.

പത്ത് വര്‍ഷത്തെ ഭരണത്തില്‍ ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ഇത് ബിജെപി ക്യാമ്പുകളില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിന് പുറമേ നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന ആംആദ്മി പാര്‍ട്ടിയും കഴിഞ്ഞ തവണ പത്ത് സീറ്റുകള്‍ നേടിയ ജെജപിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും 69ഓളം വിമതരും മത്സര രംഗത്തുണ്ട്. ഇത് രണ്ട് പാര്‍ട്ടികള്‍ക്കും കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Top