CMDRF

മോദിക്കും രാഹുലിനും എതിരായ വിദ്വേഷ പ്രസംഗ പരാതി; മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മോദിക്കും രാഹുലിനും എതിരായ വിദ്വേഷ പ്രസംഗ പരാതി; മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
മോദിക്കും രാഹുലിനും എതിരായ വിദ്വേഷ പ്രസംഗ പരാതി; മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും എതിരായ വിദ്വേഷ പ്രസംഗ പരാതിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിക്കും കോണ്‍ഗ്രസിനും ഒരാഴ്ച കൂടി സമയം അനുവദിച്ചു. മെയ് 6 ന് രാവിലെ 11 മണിക്കുള്ളില്‍ മറുപടി നല്‍കണം എന്നാണ് നിര്‍ദേശം. പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് മോദിക്കും രാഹുലിനുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്. ഇരുവരും പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി സ്വീകരിച്ചത്.

കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്നതായിരുന്നു മോദിയുടെ വിവാദ പരാമര്‍ശങ്ങളിലൊന്ന്. ‘അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ത്ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?’ എന്നായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദിയുടെ പരാമര്‍ശം.

ഏപ്രില്‍ 11-ന് കോട്ടയത്ത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചത്. ബിജെപി രാജ്യത്തെ മതത്തിന്റെയും, ജാതിയുടെയും, ഭാഷയുടെയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു രാഹുല്‍ നടത്തിയ പരാമര്‍ശം. ഏപ്രില്‍ 21 ന് രാജസ്ഥാനിലെ ബന്‍സ്വരയില്‍ മോദി നടത്തിയ പ്രസംഗത്തിലാണ് ബിജെപിക്ക് നോട്ടീസ് അയച്ചത്. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു രാജസ്ഥാനില്‍ വച്ച് നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം.

Top