CMDRF

എച്ച് ഡി രേവണ്ണയ്ക്ക് തിരിച്ചടി; ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവില്‍ തെറ്റുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

എച്ച് ഡി രേവണ്ണയ്ക്ക് തിരിച്ചടി; ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവില്‍ തെറ്റുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി
എച്ച് ഡി രേവണ്ണയ്ക്ക് തിരിച്ചടി; ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവില്‍ തെറ്റുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ജനതാദള്‍ നേതാവും ലൈംഗികാതിക്രമ കേസുകളില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ പിതാവുമായ എച്ച് ഡി രേവണ്ണയ്ക്ക് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവില്‍ തെറ്റുകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്ന് എച്ച് ഡി രേവണ്ണയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ഇത്രയും സ്വാധീനമുള്ളയാള്‍ക്ക് ജാമ്യം നല്‍കുന്നത് ഇരകളെ ഭയപ്പെടുത്തുമെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവിലെ നിയമ വ്യാഖ്യാനത്തില്‍ അപാകതയുണ്ടെന്നാണ് കര്‍ണാടക ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ എച്ച് ഡി രേവണ്ണയ്ക്ക് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് അടിയന്തര നോട്ടീസ് അയച്ചു. ഇരയെ തട്ടിക്കൊണ്ടുപോയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് രേവണ്ണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രേവണ്ണ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇരയെ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ ജൂണ്‍ 1-ന് ഹാസനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണയ്ക്ക് എസ്‌ഐടി നോട്ടീസ് നല്‍കി.

34 ദിവത്തെ ഒളിവു ജീവിതത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ 12.46-ഓടുകൂടി ലുഫ്താന്‍സ വിമാനത്തില്‍ മ്യൂണിക്കില്‍ നിന്ന് ബെംഗളുരുവിലെത്തിയ പ്രജ്വല്‍ രേവണ്ണയെ പ്രത്യേകാന്വേഷണ സംഘം സിഐഎസ്എഫിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. പാലസ് റോഡിലെ ഓഫീസിലെത്തിച്ച് അറസ്റ്റ് ചെയ്തു. പ്രജ്വലില്‍ നിന്ന് ഡിപ്ലോമാറ്റിക്, ഓര്‍ഡിനറി പാസ്‌പോര്‍ട്ടുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ടിക്കറ്റ് അടക്കം മറ്റ് യാത്രാ രേഖകളും പിടിച്ചെടുത്തു. പ്രജ്വലില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളിലുമല്ല വിവാദമായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്. അതില്‍ വ്യക്തത വന്നാല്‍ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി പ്രജ്വലിനെതിരെ ചുമത്തിയേക്കും.

Top