CMDRF

വയനാടിനെ പറ്റി സംസാരിക്കാൻ സമ്മതിച്ചില്ല; രാജ്യസഭ പ്രക്ഷുബ്ധം, സഭയിൽ ​പൊട്ടിത്തെറിച്ച് ജോസ്.കെ.മാണി

വയനാടിനെ പറ്റി സംസാരിക്കാൻ സമ്മതിച്ചില്ല; രാജ്യസഭ പ്രക്ഷുബ്ധം, സഭയിൽ ​പൊട്ടിത്തെറിച്ച് ജോസ്.കെ.മാണി
വയനാടിനെ പറ്റി സംസാരിക്കാൻ സമ്മതിച്ചില്ല; രാജ്യസഭ പ്രക്ഷുബ്ധം, സഭയിൽ ​പൊട്ടിത്തെറിച്ച് ജോസ്.കെ.മാണി

ന്യൂഡൽഹി: അജണ്ട നിർത്തിവെച്ച് വയനാട് ദുരന്തത്തെ കുറിച്ച് ചർച്ച ചെയ്യാൻ നിരവധി കേരള എം.പിമാർ നോട്ടീസ് നൽകിയിട്ടും നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തെ കുറിച്ച് കേരളത്തിൽ നിന്ന് ഒരു എം.പിയെ പോലും സംസാരിക്കാൻ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ അനുവദിക്കാത്തതിനെ ​തുടർന്ന് രാജ്യസഭ പ്രക്ഷുബ്ധമായി.

എന്നാൽ പ്രതിപക്ഷ എം.പിമാരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന്, തുടങ്ങി വെച്ച അജണ്ട മാറ്റിവെച്ച് വയനാട് വിഷയം ഉന്നയിക്കാൻ ചെയർമാൻ ജഗ്ദീപ് ധൻഖർ നിർബന്ധിതനായി. ഉണ്ടായ ദുരന്തത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ തയാറാകാത്ത നടപടിക്കെതിരെ കേരള കോൺഗ്രസ് എം.പി ജോസ് കെ. മാണി സഭയിൽ പൊട്ടിത്തെറിച്ചു.

ജോസ് കെ. മാണിക്ക് പുറമെ കേരളത്തിൽ നിന്നുള്ള എം.പിമാരായ ജോൺ ബ്രിട്ടാസ്, പി.വി അബ്ദുൽവഹാബ്, എ.എ റഹീം, സന്തോഷ് കുമാർ, ജെബി മേത്തർ, ഡോ. വി. ശിവദാസൻ എന്നിവർ വയനാട് ദുരന്തത്തി​ന്റെ ഭീതിതമായ അവസ്ഥ സഭക്ക് മുമ്പാകെ വെച്ചു. സൈനിക സഹായത്തോ​ടോപ്പം കേരള സർക്കാറിന് സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് കേരളത്തിൽ നിന്നുള്ള എൽ.ഡി.എഫ് യു​.ഡി.എഫ് എം.പിമാർ ഒരേ സ്വരത്തിൽ രാജ്യസഭയിൽ ആവശ്യപ്പെട്ടു.

അതേസമയം കേരളത്തിൽ നിന്നുള്ള കേന്ദ്ര മ​ന്ത്രി ജോർജ് കുര്യനെ അങ്ങോട്ടയച്ചുവെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചു. അടിയന്തരമായി രക്ഷാ പ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവുമാണ് വേണ്ടത്, പുനരധിവാസ പാക്കേജുകളും മറ്റും അത് കഴിഞ്ഞാണെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു. എം.പിമാരുടെ വികാര പ്രകടനങ്ങൾ മനസിലാക്കുന്നുവെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു പ്രക്രിയയുണ്ടെന്ന് മനസിലാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ മറുപടി നൽകി. കൂടാതെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിന് ആവശ്യമായത് ചെയ്യുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ.

Top