CMDRF

ഗാസയിൽ കനത്ത ആക്രമണം;54 പേർ കൊല്ലപ്പെട്ടു, വെള്ളമില്ലാതെ പ്രതിസന്ധിയിലായി അഭയാർഥി ക്യാംപുകൾ

ഗാസയിൽ കനത്ത ആക്രമണം;54 പേർ കൊല്ലപ്പെട്ടു, വെള്ളമില്ലാതെ പ്രതിസന്ധിയിലായി അഭയാർഥി ക്യാംപുകൾ
ഗാസയിൽ കനത്ത ആക്രമണം;54 പേർ കൊല്ലപ്പെട്ടു, വെള്ളമില്ലാതെ പ്രതിസന്ധിയിലായി അഭയാർഥി ക്യാംപുകൾ

ഗാസ: മധ്യ ഗാസയിലെ അഭയാർഥി ക്യാംപുകളിൽ ഇസ്രയേൽ സേന ആക്രമണം ശക്തമാക്കിയതോടെ കഴിഞ്ഞ ദിവസം 54 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. നുസ്റിയേത്ത്., ദെയ്ർ അൽ ബലാ, സവെയ്ദ, ബുറേജ്, ക്യാംപുകളിൽ അതിരൂക്ഷമായ ആക്രമണം ഉണ്ടായി. ഗാസയ്ക്ക് ആവശ്യമായ ജലത്തിന്റെ 94 ശതമാനവും ഇസ്രയേൽ തടഞ്ഞതോടെ അഭയാർഥി ക്യാംപുകൾ നേരിടുന്നത് കടുത്ത പ്രതിസന്ധി, കൂടാതെ മിക്ക ക്യാംപുകളിലും വൻമാലിന്യക്കൂമ്പാരം നീക്കം ചെയ്യാതെ കിടക്കുന്നു. റഫയിലേക്ക് ഇസ്രയേൽ ടാങ്കുകൾ കൂടുതൽ കടന്നുകയറ്റം നടത്തി. ഉയർന്ന സ്ഥലങ്ങളിൽ നിലയുറപ്പിച്ച് അവ ആക്രമണം നടത്തുകയാണ്.

തെക്കൻ മേഖല ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സേന കുഴിച്ചുമൂടിയ 12 മൃതദേഹങ്ങൾ ഇതിനിടെ പലസ്തീൻ ആരോഗ്യപ്രവർത്തകർ പുറത്തെടുത്ത് ശരിയായ രീതിയിലുള്ള സംസ്കാരം നടത്തി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനു തുടക്കമിട്ട ഒക്ടോബർ 7 ആക്രമണത്തിൽ പങ്കെടുത്തയാൾ ഉൾപ്പെടെ 2 ഇസ്‍ലാമിക് ജിഹാദ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഹമാസ് പ്രവർത്തകരുടെ ഒട്ടേറെ തുരങ്കങ്ങൾ കണ്ടെത്തി തകർത്തതായും പറഞ്ഞു. ഇതേസമയം, വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കാനായി ഇസ്രയേലിന്റെ പുതിയ സംഘം കയ്റോയിലെത്തിയിട്ടുണ്ട്.

തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇത്താവർ ബെൻ ഗവിർ അൽ അഖ്സ പള്ളി സന്ദർശിച്ചത് വെടിനിർത്തൽ ചർച്ചയെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഇസ്രയേലിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് ഇസ്‍ലാമിക് ജിഹാദ് റോക്കറ്റ് ആക്രമണം നടത്തി. ആക്രമണം നടന്നു കൊണ്ടിരിക്കുന്ന ഗാസയിൽ സഹായം എത്തിക്കാൻ അനുവദിച്ചാൽ ആക്രമണം നിർത്താമെന്ന് ഹിസ്ബുല്ലയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. അതെ സമയം ഗാസയിൽ സംഘർഷം തുടരുന്നത് വലിയ മാനുഷിക പ്രതിസന്ധിക്കിടയാക്കുമെന്ന ആശങ്ക ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ അറിയിച്ചു. ഇതോടെ കണക്കുകൾ പ്രകാരം ഗാസയിൽ മരിച്ച പലസ്തീൻകാരുടെ എണ്ണം 38,848 ആയി.

Top