ദക്ഷിണ കൊറിയയില്‍ ബുധനാഴ്ച നടന്ന ദേശീയ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് ഭരണകക്ഷിയംഗങ്ങള്‍. വലതുപക്ഷത്തിന്റെ കനത്ത തോല്‍വി യൂന്‍ സുക് യോളിനേറ്റ കനത്ത പ്രഹരമാണ്. വലതുപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടി (പിപിപി)യുടെ പരാജയം ഉറപ്പായതോടെ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ദുക്സൂ വ്യാഴാഴ്ച രാജി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പിപിപി നേതാവും തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്ന ഹാന്‍ ഡോങ് ഹൂണും രാജിവച്ചിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും ജനങ്ങളുടെ സമ്മിതി നേടിയെടുക്കാന്‍ സാധിക്കാത്തതില്‍ തങ്ങള്‍ ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണ കൊറിയന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് 29.7 ദശലക്ഷത്തിലേറെ ആളുകളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 67 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തിയത്. ജനവിധി അംഗീകരിക്കുമെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നും പിപിപി വ്യക്തമാക്കി.
ബുധനാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ലിബറല്‍ പ്രതിപക്ഷ പാര്‍ട്ടി കൂറ്റന്‍ വിജയമാണ് നേടിയത്. നേരിട്ട് മത്സരിച്ച 254 സീറ്റുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഡിപി) 161 സീറ്റുകള്‍ നേടിയപ്പോള്‍ പിപിപി 90 സീറ്റുകള്‍ നേടി. ഡെമോക്രാറ്റിക് പാര്‍ട്ടി സഖ്യ കക്ഷികളുമായി ചേര്‍ന്ന് 175 സീറ്റുകളിലെ വിജയം ഉറപ്പിച്ചപ്പോള്‍ പിപിപിയും സഖ്യത്തിലുള്ള മറ്റ് പാര്‍ട്ടികളും 108 സീറ്റുകളില്‍ ഒതുങ്ങി.