CMDRF

ഒമാനിൽ കനത്ത മഴ; വെള്ളപ്പൊക്കത്തിൽ നാലുമരണം

ഒരു ഒമാനി പൗരനും മൂന്ന് അറബ് പൗരന്മാരും ഉൾപ്പെടെ അഞ്ച് കാൽനട യാത്രക്കാർ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകുകയായിരുന്നു.

ഒമാനിൽ കനത്ത മഴ; വെള്ളപ്പൊക്കത്തിൽ നാലുമരണം
ഒമാനിൽ കനത്ത മഴ; വെള്ളപ്പൊക്കത്തിൽ നാലുമരണം

മസ്കറ്റ്: ഒമാനിലെ വ്യത്യസ്ത ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നാലുമരണം. അതേസമയം ഒരു ഒമാനി പൗരനും മൂന്ന് അറബ് പൗരന്മാരും ഉൾപ്പെടെ അഞ്ച് കാൽനട യാത്രക്കാർ നിസ്‌വയിലെ വാദി തനൂഫിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകുകയായിരുന്നു. ഇതിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച്പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ റോയൽ ഒമാൻ പോലീസിന്റെ പ്രത്യേക വിമാനത്തിലാണ് ഇയാളെ നിസ്‌വ റഫറൻസ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം കനത്ത മഴയിൽ കുടുങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 പർവതാരോഹകരുടെ സംഘത്തിൽ പെട്ടവരാണ് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. അതോടൊപ്പം സംഘത്തിൽപ്പെട്ട മറ്റ് നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചയുടൻ സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും ദുർഘടമായ ഭൂപ്രകൃതിയും കാരണം സംഭവസ്ഥലത്തേക്ക് എത്തിപ്പെടാൻ സാധിക്കാതെ പോകുകയായിരുന്നു.

Also Read: പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ

മുന്നറിയിപ്പ് നൽകി

Sudden heavy rain in Oman make flood

ഒമാനിലെ ശക്തമായ മഴയിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതോടൊപ്പം, പർവതാരോഹണത്തിന് പോകുന്നവർ നിദാ ആപ്പിൽ രജിസ്റ്റർ ചെയ്യണം. അവർ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് ഫസ്റ്റ് ലെഫ്റ്റനന്റ് അലി ബിൻ സെയ്ദ് പറഞ്ഞു. കൂടാതെ പർവതാരോഹകർ അവരുടെ ലൊക്കേഷൻ നിദാ ആപ്ലിക്കേഷൻ വഴി അധികൃതരുമായി പങ്കുവയ്ക്കണം. അവശ്യ സന്ദർഭങ്ങളിൽ ആളുകൾ എവിടെയാണെന്ന് കണ്ടെത്താൻ ഇത് സിവിൽ ഡിഫൻസിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ വടക്കൻ അൽ ശർഖിയ, അദ് ദാഖിലിയ, അദ് ദാഹിറ, അൽ ബുറൈമി എന്നീ ഗവർണറേറ്റുകളെ തീവ്രമായ ഇടിമിന്നലോടു കൂടിയ മഴ ബാധിച്ചതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വൈകിട്ട് മൂന്നു മണിയോടെ ആരംഭിച്ച കൊടുങ്കാറ്റ ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ശക്തമായ കാറ്റിനും മഴയ്ക്കുമൊപ്പം ആലിപ്പഴ വർഷവും ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ കൊടുങ്കാറ്റ് കൂടുതൽ വ്യാപിക്കുമെന്നും അൽ ഹജർ പർവതനിരകളോട് ചേർന്നുള്ള മരുഭൂമി പ്രദേശങ്ങളെ ഇത് ബാധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ശക്തമായ ഒഴുക്കുള്ള പ്രദേശങ്ങളിലേക്കും വാദികളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

Top