CMDRF

ഒമാനില്‍ കനത്ത മഴ; ഒഴുക്കില്‍ പെട്ട നിരവധി പേരെ രക്ഷപ്പെടുത്തി

ഒമാനില്‍ കനത്ത മഴ; ഒഴുക്കില്‍ പെട്ട നിരവധി പേരെ രക്ഷപ്പെടുത്തി
ഒമാനില്‍ കനത്ത മഴ; ഒഴുക്കില്‍ പെട്ട നിരവധി പേരെ രക്ഷപ്പെടുത്തി

മസ്‌കത്ത്: തിങ്കളാഴ്ച രാവിലെ മുതല്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ തുടങ്ങിയ മഴ ഇന്ന് രാവിലെയോടെ ശക്തമായി. കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപെട്ടു. ഇസ്‌കി-സിനാവ് റോഡില്‍ അഞ്ച് പേര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ പെട്ട് (മലവെള്ളപ്പാച്ചില്‍) ഒരു കുട്ടി മരിച്ചതായും നാല് പേരെ രക്ഷപ്പെടുത്തിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രക്ഷപ്പെട്ടവരെ ഇബ്ര റഫന്‍സ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. മറ്റൊരു സംഭവത്തില്‍ വാദി ബനീ ഹനിയില്‍ വാദിയില്‍ പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി എയര്‍ലിഫ്റ്റ് ചെയ്തതായും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഒമാനില്‍ കനത്ത മഴ ലഭിക്കുമെന്നും മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച വരെ മഴ തുടരും. മിക്ക വടക്കന്‍ ഗവര്‍ണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അസ്ഥിര കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

വടക്കന്‍ മേഖലയില്‍ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ എത്തിയ മഴ തുടരുകയാണ്. ബുറൈമി, സുവൈഖ്, ഖാബൂറ, റുസ്താഖ്, ആമിറാത്ത്, മുസന്ന, ഇസ്‌കി, സഹം, ഹംറ, നഖല്‍ തുടങ്ങിയ വിലായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് ശക്തമായ മഴ പെയ്തത്. മഴ പെയ്ത പ്രദേശങ്ങളില്‍ വാദികള്‍ നിറയുകയും താപനില താഴുകയും ചെയ്തു. മലമുകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ വാദികള്‍ പലതും നിറഞ്ഞ് വെള്ളം റോഡുകളിലേക്കൊഴുകി.

Top