CMDRF

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്റ്റേ തുടരും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്റ്റേ തുടരും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്റ്റേ തുടരും

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നം സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഓഗസ്റ്റ് ആറിന് വിശദമായ വാദം കേള്‍ക്കാനായി ഹൈക്കോടതി മാറ്റി. അതുവരെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന ഇടക്കാല ഉത്തരവ് തുടരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരാളുടെമാത്രം താത്പര്യത്തിന്റെ പേരില്‍ എന്തിനാണ് പുറത്തുവിടാതിരിക്കുന്നതെന്നാണ് ഹൈക്കോടതി ചോദിച്ചത്.

പൊതുതാത്പര്യമുള്ള വിഷയമല്ലേയെന്നും ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്ന് ഡിവിഷന്‍ബെഞ്ചുതന്നെ വ്യക്തമാക്കിയതാണെന്ന് വിവരാവകാശ കമ്മിഷന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നിര്‍മാതാവ് എറണാകുളം സ്വദേശി സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ജൂലൈ 24നാണ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഒരാഴ്ച്ചത്തേക്ക് താല്‍ക്കാലികമായി സ്റ്റേ ഹൈക്കോടതി നല്‍കിയത്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോര്‍ട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരല്‍ ചൂണ്ടുമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.

അതേ സമയം ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിര്‍മ്മാതാവ് സജിമോന്‍ പാറയിലിനെ തള്ളി നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ രംഗത്ത് വന്നിരുന്നു. സ്വന്തം നിലയ്ക്കാണ് സജിമോന്‍ ഹര്‍ജിയുമായി കോടതിയില്‍ പോയതെന്നും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബി രാഗേഷ് പ്രതികരിച്ചു. സജിമോന്‍ സംഘടനയില്‍ താല്‍ക്കാലിക അംഗത്വം എടുത്തിരുന്നുവെന്നും രാഗേഷ് വിശദീകരിച്ചു.

അതേ സമയം പുറത്തു വിടുന്ന റിപ്പോര്‍ട്ടില്‍ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നല്‍കുന്ന വിവരങ്ങള്‍ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Top