കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന് മുൻകൂർ ജാമ്യമില്ല. നടി മെനഞ്ഞെടുത്ത കേസാണ് ഇതെന്ന സിദ്ധിഖിന്റെ വാദം ഹൈക്കോടതി തള്ളി. പി രാമൻപിള്ള ശക്തമായ വാദങ്ങളാണ് സിദ്ധിഖിനായി ഉയർത്തിയത്. എത്രയും വേഗം സിദ്ധിഖിനെ അറസ്റ്റ് ചെയ്യുക എന്ന നീക്കത്തിലേക്കാവും ഇനി കടക്കുക. നടപടിക്കെതിരെ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കും.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. അടിസ്ഥാനനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുളളത്. അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദിഖ് മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു.
Also read: ലൈംഗിക അതിക്രമക്കേസ്; സിദ്ദിഖിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
അതേസമയം, സിദ്ദീഖിനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. സിദ്ദീഖിൻറെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി വന്നതിനു പിന്നാലെ തുടർനടപടികളും കുറ്റപത്രവും നൽകാനാണ് തീരുമാനം.