CMDRF

ആ ‘ചരിത്രവും’ പാഠപുസ്തകത്തിൽ നിന്നും അപ്രത്യക്ഷമാവുന്നു, തിരുത്തലുകൾ തുടർന്ന് എൻ.സി.ഇ.ആർ.ടി !

ആ ‘ചരിത്രവും’ പാഠപുസ്തകത്തിൽ നിന്നും അപ്രത്യക്ഷമാവുന്നു, തിരുത്തലുകൾ തുടർന്ന് എൻ.സി.ഇ.ആർ.ടി !
ആ ‘ചരിത്രവും’ പാഠപുസ്തകത്തിൽ നിന്നും അപ്രത്യക്ഷമാവുന്നു, തിരുത്തലുകൾ തുടർന്ന് എൻ.സി.ഇ.ആർ.ടി !

ന്ത്യയിലെ ഓരോ സ്ഥലങ്ങള്‍ക്കും ഓരോ കെട്ടിടത്തിനും ധാരാളം കഥകള്‍ പറയാനുണ്ടാകും. ഒരുപാട് പേരുടെ രക്തസാക്ഷിത്വത്തിന്റെയും സഹനത്തിന്റെയും പോരാട്ടങ്ങളുടെയും കഥകള്‍. അത് വെറും കഥകളല്ല ഇന്നത്തെ ഇന്ത്യയുടെ പോരാട്ട വീര്യത്തിന്റെ ചരിത്രമാണ്. ഒരു പൗരന്‍ വളര്‍ന്നു വരുമ്പോള്‍, ഇന്നത്തെ ജീവിത സാഹചര്യവും ചുറ്റുപാടും അത് രൂപപ്പെട്ടുവരാനുണ്ടായ കാരണങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ചരിത്രം അറിവ് വര്‍ധിപ്പിക്കുക മാത്രമല്ല വ്യക്തിത്വം രൂപപ്പെടുന്നതിനും സഹായിക്കുന്ന ഘടകമാണ്. ചരിത്രബോധമുള്ള തലമുറയെയാണ് ഇന്ത്യയ്ക്കാവശ്യം.

ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ചരിത്രത്തിന്റെ അപനിര്‍മിതിക്കായി ബിജെപി കണ്ടെത്തുന്ന പ്രധാന വാദം പാഠ്യപദ്ധതി തിരുത്തുക എന്നതാണ്. പാഠപുസ്തകത്തില്‍ നിന്ന് ചരിത്രത്തെ എടുത്ത് മാറ്റി കുട്ടികളിലേക്ക് ബിജെപിക്കും ആര്‍എസ്എസിനും അനുകൂലമായ വ്യാജചരിത്രത്തെ കുത്തിവയ്ക്കുന്നു. അങ്ങനെ ചരിത്രത്തെ പയ്യെ പയ്യെ പാഠപുസ്തകത്തില്‍ നിന്നും ഭാവിതലമുറയുടെ ഉള്ളിൽ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി).

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കല്‍, ഗുജറാത്ത് കലാപത്തിലെ മുസ്ലീം കൂട്ടക്കൊല, ഹിന്ദുത്വവാദം, മണിപ്പൂര്‍ ഇന്ത്യയുമായുള്ള ലയനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിക്കൊണ്ട് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. മാറ്റങ്ങളില്‍ ചരിത്രസംഭവങ്ങള്‍ ഒഴിവാക്കുന്നതും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നതും ഉള്‍പ്പെടുന്നു. അപ്ഡേറ്റുകള്‍ പതിവാണെന്നും പുതിയ പാഠ്യപദ്ധതി ചട്ടക്കൂടുകളുമായി ബന്ധമില്ലാത്തതാണെന്നും എന്‍സിഇആര്‍ടി ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മോദി സര്‍ക്കാരിന്റെ സ്വാധീനം ഏറെയുണ്ടെന്നത് മൂടിവെക്കാനാകാത്തതാണ്.

ജനാധിപത്യത്തെയും ബഹുസ്വരതയെയും പ്രതിപാദിക്കുന്ന അധ്യായങ്ങള്‍, ജനകീയ സമരങ്ങളെയും പ്രസ്ഥാനങ്ങളെയും കുറിച്ച് വിവരിക്കുന്ന ഭാഗങ്ങള്‍, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം, അടിയന്തരാവസ്ഥ, സമൂഹത്തില്‍ ളിതര്‍ നേരിടുന്ന വിവേചനം എന്നിവയെല്ലാം പല ഘട്ടങ്ങളിലായി പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ന്‍പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്നും പരിണാമ സിദ്ധാന്തം ഒഴിവാക്കുന്നതിനുള്ള എന്‍സിഇആര്‍ടി നീക്കത്തിനെതിരെ ശാസ്ത്രജ്ഞരും അധ്യാപകരും രംഗത്തെത്തിയിരുന്നു.

പരിണാമ സിദ്ധാന്തത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കരുതെന്നാവശ്യപ്പെട്ട് 1800-ഓളം ശാസ്ത്രജ്ഞരും അധ്യാപകരുമാണ് എന്‍സിഇആര്‍ടിക്ക് കത്തെഴുതിയിരുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാന കണ്ടെത്തല്‍ കുട്ടികള്‍ പഠിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ചിന്താ പ്രക്രിയകളില്‍ ഗുരുതരമായ വൈകല്യമുണ്ടാകുമെന്ന് ശാസ്ത്ര സമൂഹം കരുതുന്നതായി കത്തില്‍ പറഞ്ഞിരുന്നു. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തിന്റെ പട്ടികയില്‍ ‘പൈതൃകവും പരിണാമവും’ എന്ന തലക്കെട്ടിലെ പരിണാമം ഒഴിവാക്കി 9-ാം അദ്ധ്യായം ‘പാരമ്പര്യം’ എന്ന് മാത്രമാക്കിയിട്ടുണ്ട്.

ആറാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകം തിരുത്തിയതാണ് എന്‍സിഇആര്‍ടിയുടെ ഏറ്റവും പുതിയ പരിഷ്‌ക്കരണം. ഹാരപ്പന്‍ സംസ്‌കാരത്തെ ‘സിന്ധു-സരസ്വതി നാഗരികത’ എന്നാണ് എന്‍സിഇആര്‍ടി തിരുത്തിയത്. ‘എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്’ എന്ന പേരില്‍ പുസ്തകമിറങ്ങിയിട്ട് ഒരാഴ്ചയായില്ല. സരസ്വതി നദിയെക്കുറിച്ചും യൂണിറ്റ് ഉപശീര്‍ഷകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹാരപ്പന്‍ നഗരങ്ങളുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ സരസ്വതി നദി വറ്റിവരണ്ടതാണെന്നും പാഠപുസ്തകത്തില്‍ പറയുന്നു. എന്നാല്‍ പഴയ പാഠപുസ്തകങ്ങളില്‍ സരസ്വതി നദി വറ്റിവരണ്ടതായി പരാമര്‍ശിക്കുന്നില്ല.

ചരിത്രത്തെ വര്‍ഗീയ വല്‍ക്കരിക്കുന്നതിനും കാവി പുതപ്പിച്ച് മറയ്ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സംഘപരിവാറും ബിജെപിയും എല്ലാകാലത്തും നടത്തിയിട്ടുണ്ട്. ഗാന്ധിജിയെത്തന്നെ ചരിത്രത്തില്‍ നിന്ന് മറയ്ക്കാനാഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ കൊലയാളിയെ ആരാധിക്കുന്ന ബിജെപിക്ക് വര്‍ഗീയത പ്രചരിപ്പിക്കാനല്ലാതെ മറ്റെന്തിന് കഴിയും എന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്. സംഘപരിവാറിനുവേണ്ടി എന്‍സിഇആര്‍ടി പാഠപുസ്തകം തിരുത്തുന്നത് പുതിയ പരിപാടിയല്ല. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ വളര്‍ന്നുവരുന്ന തലമുറയ്ക്ക് പകരുകയാണിവരുടെ ലക്ഷ്യം.

REPORT : GREESHMA P.S

Top