കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുവദിക്കുന്ന നിയമം ഉടൻ നടപ്പിലാകും. നിയമത്തിന്റെ അന്തിമ മിനുക്കുപണികൾ നടത്താനുള്ള ശ്രമത്തിലാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. തീരുമാനം അന്തിമഘട്ടത്തിലാണ്. അടുത്ത ആഴ്ചയോടെ നിയമം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവൺമെൻറ് പ്രോജക്ടുകൾ, എസ്.എം.ഇകൾ (ചെറുകിട, ഇടത്തരം സംരംഭങ്ങൾ), അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലകൾ എന്നിങ്ങനെ ഗാർഹിക തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് അനുവദനീയമാകും. പെർമിറ്റ് മാറുന്ന തൊഴിലാളി കുറഞ്ഞത് ഒരു വർഷമെങ്കിലും ഗാർഹിക തൊഴിലാളിയായി പ്രവർത്തിച്ചിരിക്കണം എന്നത് പ്രധാന വ്യവസ്ഥകളിലൊന്നായി ഉൾപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
രണ്ട് മാസത്തേക്കായിരിക്കും വിസ മാറാനുള്ള നടപടികൾക്ക് സമയം നൽകുക. ഈ സമയം ഉപയോഗപ്പെടുത്തി ഗാർഹിക സഹായ വിസയിൽ ഉള്ളവർക്ക് മറ്റു വിസയിലേക്ക് മാറാം. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിൻറെ അധ്യക്ഷതയിൽ ചേർന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൻറെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈക്കൊണ്ടത്. തുടർന്ന് വിസ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കരട് തയാറാക്കാൻ മാൻപവർ അതോറിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. രാജ്യത്തെ തൊഴിൽ വിപണിയുടെ വർധിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് സൂചന. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ മലയാളികൾ അടക്കമുള്ള ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് ആശ്വാസകരമാകും.