CMDRF

നേപ്പാളിലെ വെള്ളപൊക്കം: മനുഷ്യൻ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് ശാസ്ത്രജ്ഞർ

കാലാവസ്ഥാ വ്യതിയാനം ഇനി ഏഷ്യയിൽ വിദൂര ഭീഷണിയല്ലെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

നേപ്പാളിലെ വെള്ളപൊക്കം: മനുഷ്യൻ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് ശാസ്ത്രജ്ഞർ
നേപ്പാളിലെ വെള്ളപൊക്കം: മനുഷ്യൻ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് ശാസ്ത്രജ്ഞർ

കാഠ്മണ്ഡു: നേപ്പാളിൽ 240ലധികം ആളുകൾ ജീവഹാനിക്കിടയാക്കിയ പ്രളയത്തെ തീവ്രമാക്കിയത് മനുഷ്യൻ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് പ്രമുഖ ശാസ്ത്രജ്ഞരുടെ സംഘം. ഇവർ നടത്തിയ ദ്രുത വിശകലനത്തിലാണ് കാലാവസ്ഥാ വ്യതിയാനമാണ് നേപ്പാളിൽ കൂടുതൽ തീവ്രമായ മൂന്ന് ദിവസത്തെ മഴക്ക് കാരണമായതെന്ന് കണ്ടെത്തിയത്. ഫോസിൽ ഇന്ധനങ്ങൾക്കു പകരം പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലേക്ക് ലോകം മാറുന്നതുവരെ ‘മഴയുടെ പൊട്ടിത്തെറി’ കൂടുതൽ കനത്തതായിത്തീരുമെന്നും കൂടുതൽ വിനാശകരമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും വേൾഡ് വെതർ ആട്രിബ്യൂഷനെറി (ഡബ്ല്യു.ഡബ്ല്യു.എ)​ന്‍റെ വിശകലനം പറയുന്നു.

കൊടുങ്കാറ്റുകൾ, അതിശക്തമായ മഴ, ഉഷ്ണതരംഗങ്ങൾ, വരൾച്ചകൾ തുടങ്ങിയ തീവ്ര സംഭവങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തി​ന്‍റെ സ്വാധീനം വിശകലനം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സഹകരണ സംഘമാണ് ഡബ്ല്യു.ഡബ്ല്യു.എ. കാഠ്മണ്ഡു താഴ്‌വര ഇതിനു മുമ്പ് ഇങ്ങനെയൊരു വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്കാണ് നാശം സംഭവിച്ചത്.

Also Read: പല്ലികൾക്ക് സിക്‌സ്ത്ത് സെൻസോ?

ദ്രുതഗതിയിലുള്ള വികസനം വെള്ളപ്പൊക്കത്തി​ന്‍റെ ആഘാതങ്ങളെ എത്രത്തോളം വഷളാക്കുന്നുവെന്ന് എടുത്തുകാണിക്കുന്നുവെന്ന് പഠനം പറയുന്നു. നേപ്പാളിലെ ഏറ്റവും വലിയ നഗരവും വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിൽ ഒന്നുമാണ് കാഠ്മണ്ഡു. സമീപ വർഷങ്ങളിൽ ബാഗ്മതി നദിക്ക് ചുറ്റും അതിവേഗം ഉയർന്ന നിർമിതികൾ പ്രളയത്തി​ന്‍റെ തീവ്രതയേറ്റി.

വെള്ളപ്പൊക്ക സാധ്യതയുള്ള നഗരപ്രദേശങ്ങളിലെ വികസനം പരിമിതപ്പെടുത്തുന്നത് ആളുകളുടെ ജീവനാശത്തി​ന്‍റെ എണ്ണം കുറക്കുകയും ഭാവിയിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ജീവൻ രക്ഷിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറഞ്ഞു. കൂടാതെ, ആവർത്തിച്ചുള്ള വെള്ളപ്പൊക്ക ദുരന്തങ്ങൾ ഒഴിവാക്കാൻ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും സത്വര നടപടികളും വർധിപ്പിക്കാനും സംഘം നിർദേശിച്ചു.

Also Read: ആണവായുധത്തെ വെല്ലുന്ന ‘രഹസ്യ ആയുധം’ ഇറാനിൽ, വെളിപ്പെടുത്തി സൈനിക ബ്രിഗേഡിയർ ജനറൽ

നേപ്പാൾ, ഇന്ത്യ, സ്വീഡൻ, യു.എസ്, യു.കെ എന്നിവിടങ്ങളിലെ സർവകലാശാലകളിലെയും കാലാവസ്ഥാ ഏജൻസികളിലെയും ശാസ്ത്രജ്ഞർ ഉൾപ്പെടെ വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പി​ന്‍റെ ഭാഗമായുള്ള 20 ഗവേഷകരാണ് പഠനം നടത്തിയതെന്ന് ഡബ്ല്യു.ഡബ്ല്യു.എ പ്രസ്താവനയിൽ പറയുന്നു.അന്തരീക്ഷം ഫോസിൽ ഇന്ധനം പുറന്തള്ളുന്നില്ലെങ്കിൽ വെള്ളപ്പൊക്കത്തി​ന്‍റെ തീവ്രതയും നാശവും കുറയുമായിരുന്നുവെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ സെന്‍റർ ഫോർ എൻവയോൺമെന്‍റൽ പോളിസിയിലെ ഗവേഷകയായ മറിയം സക്കറിയ അഭിപ്രായപ്പെട്ടു. ഇന്ത്യ, ചൈന, തായ്‌വാൻ, യു.എ.ഇ, ഒമാൻ, ഇപ്പോൾ നേപ്പാൾ എന്നിവിടങ്ങളിലെ വലിയ വെള്ളപ്പൊക്കത്തിൽ കാലാവസ്ഥാ വ്യതിയാനത്തി​ന്‍റെ വിരലടയാളം തങ്ങളുടെ പഠനങ്ങൾ കണ്ടെത്തിയെന്ന് സക്കറിയ ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനം ഇനി ഏഷ്യയിൽ വിദൂര ഭീഷണിയല്ലെന്ന് ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകനായ റോഷൻ ഝാ പറഞ്ഞു. താപനിലയുടെ ഓരോ അംശത്തിലും അന്തരീക്ഷത്തിന് കൂടുതൽ ഈർപ്പം നിലനിർത്താൻ കഴിയും. ഇത് വളരെ കനത്ത മഴക്കും ഇതുപോലുള്ള വിനാശകരമായ വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top