മനുഷ്യക്കടത്ത്; ബംഗാളിലെ ബി.ജെ.പി നേതാവ് അറസ്റ്റിൽ

മനുഷ്യക്കടത്ത്; ബംഗാളിലെ ബി.ജെ.പി നേതാവ് അറസ്റ്റിൽ

കൊൽക്കത്ത: മനുഷ്യക്കടത്ത് നടത്തിയെന്ന കേസിൽ ബി.ജെ.പി യുവനേതാവ് അറസ്റ്റിൽ. ബംഗ്ലാദേശികളെ അനധികൃതമായി ഇന്ത്യയിലേക്കു കടക്കാൻ സഹായിച്ചെന്നാണ് ഇയാൾക്കെതിരായ കേസ്. ലഖ്‌നൗ ഭീകര വിരുദ്ധ സ്‌ക്വാഡ്(എ.ടി.എസ്) ആണ് ബംഗാളിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ ബാഗ്ദാഹ് ബ്ലോക്ക് യുവമോർച്ച സെക്രട്ടറിയായ ബിക്രം റോയ് ആണ് എ.ടി.എസിന്റെ പിടിയിലായത്. ഗംഗൂലിയയിലുള്ള ഇയാളുടെ വീട്ടിൽ ബാഗ്ദാഹ് പൊലീസിനൊപ്പമാണ് ലഖ്‌നൗ എ.ടി.എസ് സംഘം എത്തിയത്. നിരവധി തവണ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശ് പൗരന്റെ ഫോൺ സംഭാഷണത്തിൽനിന്നാണു പ്രതിയെ കുറിച്ച് യു.പി പൊലീസിനു വിവരം ലഭിക്കുന്നത്. തുടർന്ന് എ.ടി.എസിനെ അന്വേഷണ ചുമതല ഏൽപിക്കുകയായിരുന്നു.

വ്യാജ രേഖകളുണ്ടാക്കി ആളുകളെ ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്കു കടക്കാൻ സഹായിക്കുന്നുവെന്നാണ് ബിക്രം റോയിക്കെതിരായ കുറ്റം. യു.പി പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.ടി.എസ് ബംഗാളിലെ ഇയാളുടെ വീട്ടിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്നാണു ദിവസങ്ങൾക്കുമുൻപ് എ.ടി.എസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 419, 420, 467, 471, 120 ബി വകുപ്പുകളാണ് ബിക്രമിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, ബിക്രം റോയ് ഒരു ദരിദ്ര കുടുംബാംഗമാണെന്നാണ് ബി.ജെ.പി പ്രാദേശിക നേതാക്കൾ പ്രതികരിച്ചത്. ടോട്ടോ റിക്ഷ വലിച്ചാണു കുടുംബത്തെ നോക്കുന്നത്. ചോദ്യംചെയ്യാൻ വേണ്ടി മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമം നിയമത്തിന്റെ വഴിക്കു പോകും. അദ്ദേഹം കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ബി.ജെ.പി ബൊംഗാവ് പ്രസിഡന്റ് ദേവദാസ് മൊണ്ടാൽ പറഞ്ഞു.

Top