മാന്നാര്‍ കല കൊലക്കേസില്‍ പ്രതികരണവുമായി ഭര്‍ത്താവ് അനിലിന്റ അച്ഛന്‍

മാന്നാര്‍ കല കൊലക്കേസില്‍ പ്രതികരണവുമായി ഭര്‍ത്താവ് അനിലിന്റ അച്ഛന്‍

ആലപ്പുഴ: മാന്നാര്‍ കല കൊലക്കേസുമായി ബന്ധപ്പെട്ട് എന്താണ് നടന്നതെന്ന് അറിയില്ലെന്ന് ഭര്‍ത്താവ് അനിലിന്റ പിതാവ് തങ്കച്ചന്‍. കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യം അറിഞ്ഞപ്പോള്‍, വിദേശത്തായിരുന്ന അനിലിനെ വിവരം അറിയിച്ചു. അനില്‍ ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നപ്പോള്‍ കല വീട്ടില്‍ നിന്നു ഇറങ്ങിപ്പോയി. വീട്ടില്‍ നിന്ന് പോയ ശേഷം കല തിരിച്ചു വന്നിട്ടില്ലെന്നാണ് തങ്കച്ചന്‍ പറയുന്നത്. ഇതിനു ശേഷം ഒന്നര വര്‍ഷം കഴിഞ്ഞാണ് അനില്‍ നാട്ടില്‍ എത്തിയത്. അനില്‍ കൊലപാതകം ചെയ്‌തെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പിതാവ് പറഞ്ഞു. മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയെന്ന യുവതിയെ കൊലപ്പെടുത്തിയതെന്ന വിവരം വെളിപ്പെടുത്തിയത് പ്രതികളില്‍ ഒരാളാണ്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചപ്പോഴാണ് പ്രതി സംഭവം വെളിപ്പെടുത്തിയത്. കേട്ടുനിന്നവരില്‍ ഒരാള്‍ വിവരം പൊലീസിന് ഊമക്കത്തിലൂടെ അറിയിച്ചു. പിന്നാലെയാണ് അമ്പലപ്പുഴ പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചത്. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ് എന്നിവരാണ് കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.

വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ പൊലീസിന് ലഭിച്ചു. സ്ത്രീകള്‍ മുടിയില്‍ ഇടുന്ന ക്ലിപ്പ്, സ്ത്രീകള്‍ ഉപയോഗിക്കുന്ന അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ മാന്നാറില്‍ നിന്ന് 15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ സ്ഥിരീകരിച്ചു. പരിശോധനയില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന രീതിയിലുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top