CMDRF

ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് ഭർത്താവ്; അത്ഭുതകരമായ രക്ഷപെടൽ

ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് ഭർത്താവ്; അത്ഭുതകരമായ രക്ഷപെടൽ
ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് ഭർത്താവ്; അത്ഭുതകരമായ രക്ഷപെടൽ

യാത്രയ്ക്കിടെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ തര്‍ക്കം. ഒടുവില്‍ മക്കള്‍ നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നീണ്ട ഒമ്പത് മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. ക്വാലാലംപൂരിലെ ജോലിസ്ഥലത്ത് നിന്നാണ് 32 -കാരിയായ യുവതിയെ ഭർത്താവ് കൂട്ടിക്കൊണ്ട് പോയതെന്ന് മലേഷ്യൻ സർക്കാരിതര സംഘടനയായ മുർതദ ദക്‌വാ സെന്‍റർ അറിയിച്ചു. എന്നാല്‍ വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിലായി. തുടര്‍ന്ന് ഭര്‍ത്താവ് കാര്‍ നിര്‍ത്തി യുവതിയെ ശ്വാസം മുട്ടിക്കുകയും കത്തി പുറത്തെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

പിന്നാലെ യുവതി കാറില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് തടഞ്ഞു. ഇരുവരും വീണ്ടും യാത്ര തുടര്‍ന്നെങ്കിലും തര്‍ക്കം രൂക്ഷമായി. ഒടുവില്‍ ഒരു കൊക്കയ്ക്ക് അരികില്‍ കാര്‍ നിര്‍ത്തിയ ഭര്‍ത്താവ്, യുവതിയെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയമത്രയും ഇവരുടെ ആറ് വയസും അഞ്ച് മാസവും പ്രായമുള്ള രണ്ട് കുട്ടികളും കാറിന്‍റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് 10 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്കാണ് യുവതി വീണത്. വീഴ്ചയില്‍ ഗുരുതരമായ പരിക്കേറ്റെങ്കിലും നീണ്ട ഒമ്പത് മണിക്കൂറിനൊടുവില്‍ യുവതി രക്ഷപ്പെട്ടു. ഒടുവില്‍ ഒരു വഴിയാത്രക്കാരന്‍റെ സഹായത്തോടെ ഇവര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. വീഴ്ചയില്‍ ഇവരുടെ നട്ടെല്ലിനും അരക്കെട്ടിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു കൈ ഒടിഞ്ഞ് തൂങ്ങിയെന്നും എൻജിഒ മേധാവി മുഹമ്മദ് റിദ്‌സുവാൻ ഒസ്മാൻ പറയുന്നു.

തന്‍റെ മക്കളെ കുറിച്ച് ചിന്തിച്ചപ്പോള്‍ തനിക്ക് രക്ഷപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കൊലപാതക ശ്രമത്തിനാണ് പോലീസ് കേടെത്തിരിക്കുന്നത്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതായും മലേഷ്യൻ പത്രമായ ബെറിറ്റ ഹരിയൻ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ സ്വന്തം സഹോദരനെ അക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ദമ്പതികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചു. ‘അമ്മയുടെ സ്നേഹത്തിന്‍റെ ശക്തി അതിരുകളില്ലാത്തതാണ്. മക്കൾക്ക് വേണ്ടി സ്വയം രക്ഷിപ്പെടാനായി അവൾ പോരാടി, അവർ ഒരു മികച്ച അമ്മയാണ്,’ എന്നാണ് ഒരാള്‍ സമൂഹ മാധ്യമത്തില്‍ എഴുതിയത്.

Top